കുറ്റിയാടി: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന പരാതിയുമായി പിതാവും ബന്ധുക്കളും. കായക്കൊടി മരക്കിഴങ്ങില്‍ ചന്ദ്രന്റെ മകള്‍ ഷിജിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണമാണ് എങ്ങുമെത്തിയില്ലെന്ന പരാതിയുയര്‍ന്നത്. കഴിഞ്ഞ മെയ് ഒന്നിനാണ് ഷിജിയെ ഭര്‍ത്താവ് നരിപ്പറ്റ കുമ്പളച്ചോലയിലെ കണ്ടോത്ത് അശോകന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തരപീഢനമാണ് ഷിജിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പിതാവ് ചന്ദ്രന് പറയുന്നത്.
മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മെയ് 15ന് തന്നെ ചന്ദ്രന് റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് അശോകന് മകളെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നതായി ചന്ദ്രന് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹ സമയത്ത് നല്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ അശോകന് വിറ്റതായും ഇവര്‍ക്ക് വീട് പണിയുന്നതിന് വേണ്ടി സ്ഥലം വാങ്ങാന്‍ മൂന്ന് പവന് സ്വര്‍ണ്ണാഭരണങ്ങളും ഒരുലക്ഷം രൂപയും നല്‍കിയിരുന്നതായും ചന്ദ്രന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. പത്തും, എട്ടും വയസ്സുള്ള രണ്ട് മക്കളാണ് ഷിജിക്കുള്ളത്.
പരാതി നല്കി രണ്ടുമാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണം എങ്ങുമെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ചന്ദ്രനും ബന്ധുക്കളും പറയുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തിര നടപടിവേണമെന്നാണ് പിതാവിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: