ആലപ്പുഴ: കെ.കെ. കുഞ്ചുപിള്ളയുടെ മകള്‍, കെ. കെ. കുമാരപിള്ളയുടെ സഹോദരി, എന്‍. ശ്രീകണ്ഠന് നായരുടെ ഭാര്യ, വിശേഷങ്ങള്‍ നിരവധിയാണ് ഇന്നലെ അന്തരിച്ച മഹേശ്വരിയമ്മയ്ക്ക്. ഇവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹേശ്വരിയമ്മ എഴുതിയ ആത്മകഥയാണ് ”മഹാമേരുക്കളുടെ നിഴലില്‍”. അമ്പലപ്പുഴയ്ക്കു സമീപം കരുമാടി കാങ്കോലില്‍ വീട്ടില്‍ സ്വാതന്ത്ര്യസമരസേനാനി കെ.കെ. കുഞ്ചുപിള്ളയുടെയും ചെല്ലമ്മ എന്നുവിളിക്കുന്ന കാര്‍ത്ത്യായനിയുടെയും രണ്ടാമത്തെ മകളായി 1929 സപ്തംബര്‍ നാലിനായിരുന്നു മഹേശ്വരിയമ്മയുടെ ജനനം. പില്ക്കാലത്ത് നിയമസഭാ സാമാജികനായ കെ.കെ. കുമാരപിള്ള ജ്യേഷ്ഠസഹോദരന്. കെ. മീനാക്ഷിയമ്മ, വിജയലക്ഷ്മിയമ്മ, കൃഷ്ണകുമാരി എന്നിവര്‍ ഇളയവരും. കാക്കാഴം ഹൈസ്കൂളില്‍ പത്താംതരംവരെ പഠിച്ചെങ്കിലും വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍മൂലം തുടര്‍പഠനം സാധ്യമായില്ല.
അമ്പലപ്പുഴ ജാനകി സദനത്തില്‍ നീലകണ്ഠ പിള്ളയുടെയും ജാനകിയമ്മയുടെയും മകനാണ് എന്‍. ശ്രീകണ്ഠന് നായര്‍. നന്നേ ചെറുപ്രായത്തില്‍ കൊല്ലം കര്‍മ മണ്ഡലമായി തിരഞ്ഞെടുത്ത അദ്ദേഹം ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മഹേശ്വരിയമ്മയുടെയും ശ്രീകണ്ഠന് നായരുടെയും വീട്ടുകാര്‍ തമ്മില്‍ ഒരേവീടുപോലെ സഹകരിച്ചിരുന്നു.
1948ലായിരുന്നു ശ്രീകണ്ഠന്‍നായരും, മഹേശ്വരിയമ്മയും വിവാഹിതരായത്. അന്ന് ആര്‍എസ്പിയുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതാവായിരുന്നു ശ്രീകണ്ഠന് നായര്‍. വിവാഹംകഴിഞ്ഞ് എട്ടുവര്‍ഷംകൂടി മഹേശ്വരിയമ്മയ്ക്ക് സഹോദരങ്ങളുടെ സംരക്ഷണത്തിനായി കുടുംബത്തില്‍ത്തന്നെ കഴിയേണ്ടിവന്നു. പിന്നെ ശ്രീകണ്ഠന് നായരുടെ തറവാടായ അമ്പലപ്പുഴ ജാനകി സദനത്തിലേക്ക് താമസം മാറി.ഭര്‍ത്താവിന്റെ ചുവടുപിടിച്ച് മഹേശ്വരിയമ്മ സാമൂഹികപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. 35 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 1983ല്‍ എന്‍. ശ്രീകണ്ഠന് നായര്‍ വിടപറഞ്ഞു.ഭര്‍ത്താവിന്റെ മരണശേഷമാണ് മഹേശ്വരിയമ്മ രാഷ്ട്രീയരംഗത്തെത്തുന്നത്. രണ്ടുതവണ ഗ്രാമപ്പഞ്ചായത്ത് അംഗമായി.
പിന്നീട് ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റുമായി. 16 വര്‍ഷം അമ്പലപ്പുഴ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. അനാരോഗ്യമൂലം പിന്നീട് പൊതുരംഗം വിട്ട് വിശ്രമജീവിതത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: