തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസ് അട്ടിമറിച്ചത് മുന്‍ സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസെന്ന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിള്‍. വര്‍ഗീസ് പി. തോമസിനെയും അന്നത്തെ ആര്ഡിഒയിലെ ഉദ്യോഗസ്ഥരായ മുരളീധരനെയും ഏലിയാമ്മയെയും പ്രതികളാക്കണമെന്ന് മൈക്കിളിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്പി കെ.ടി. മൈക്കിള്‍ പ്രതിയാകുമെന്ന ഭയം കൊണ്ടാണ് ഇത്തരം ഹര്‍ജി ഫയല്‍ ചെയ്തതെന്ന് സിബിഐ അഭിഭാഷകന് വാദിച്ചു. മുന്‍ എസ്പി കെ.ടി. മൈക്കിള്‍, ജോമോന് പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ ഹര്‍ജികളിലാണ് ഇന്നലെ വാദം കേട്ടത്.
അഭയ കേസിലെ തൊണ്ടിമുതല്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ടി. മൈക്കിളിനെ പ്രതിചേര്‍ക്കണമെന്നാണ് കേസിലെ പരാതിക്കാരനായ ജോമോന്റെ ആവശ്യം. തൊണ്ടിമുതല്‍ നശിപ്പിച്ചതിന് കെ.ടി. മൈക്കിളിന്റെ കീഴുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ. സാമുവലിനെ പ്രതിയാക്കി സിബിഐ നേരത്തെ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കെ.ടി. മൈക്കിളിന്റെ പങ്ക് കൂടി കോടതി നേരിട്ട് പരിശോധിക്കണമെന്നാണ് ജോമോന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ രണ്ട് ഹര്‍ജികളുടെയും വിധി അടുത്തമാസം 9 ന് തിരുവനന്തപുരം സിബിഐ പ്രത്യേകകോടതി പറയും.
1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ഫാ തോമസ് എം. കോട്ടൂര്‍, ഫാ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: