ന്യൂദല്‍ഹി: സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദന്. തുടര്‍ച്ചയായ വീഴ്ചകളിലാണ് സംസ്ഥാന ഭരണം ചര്‍ച്ചയാകുന്നതെന്നും ഇടത് നിലപാടുകളില്‍നിന്നും വ്യതിചലിച്ചുവെന്നും വിഎസ് കേന്ദ്രകമ്മറ്റിക്ക് നല്കിയ കുറിപ്പില്‍ ആരോപിച്ചു. മൂന്നാര്‍, ജിഷ്ണു കേസ്, സ്വാശ്രയം തുടങ്ങിയ വിഷയങ്ങളില്‍ ജനപക്ഷത്തുനിന്ന് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനായില്ല. മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന തോന്നലുണ്ടാക്കി.
ജിഷ്ണു കേസില്‍ നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് കമ്യൂണിസ്റ്റ് കുടുംബത്തിനാണ്. പോലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിനാകെ നാണക്കേടുണ്ടാക്കിയതായും വിഎസ് തുറന്നടിച്ചു. കത്ത് ലഭിച്ചതായും വിഷയങ്ങള്‍ അടുത്ത പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെയും കുറിപ്പില്‍ വിഎസ് പിന്തുണച്ചു. കേരള ഘടകം ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
യെച്ചൂരിക്കെതിരെ ദേശീയ മാധ്യമത്തില്‍ പരസ്യ പ്രതികരണം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രകമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചു. യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്നായിരുന്നു പിണറായി വിവാദ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് യോഗത്തിനിടെ ഒരംഗം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഖേദപ്രകടനം. ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും നിരവധി കാര്യങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടുവെന്നും പിണറായി പറഞ്ഞു. എന്നാല്‍ ഖേദപ്രകടനമല്ല, വിശദീകരണം മാത്രമാണ് പിണറായി നടത്തിയതെന്ന് യെച്ചൂരി പറഞ്ഞു.
രാജ്യസഭയിലേയ്ക്ക് യെച്ചൂരി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസ് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കാമെന്ന് യോഗത്തില്‍ തീരുമാനമായി. അതല്ലെങ്കില്‍ സിപിഎം പൊതുസമ്മതനെ മത്സരിപ്പിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം അന്തിമ തീരുമാനമെടുക്കും. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് 2018 ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: