കൊച്ചി: ഫ്ളാറ്റ് നിര്‍മ്മാണം അടക്കമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കാനായി കൊണ്ടുവന്ന കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വന്നു. ഫ്ളാറ്റുകളും വില്ലകളും നിര്‍മ്മിക്കുന്നവര്‍ക്ക് അനുകൂലവും ഉപഭോക്തൃ താത്പര്യത്തിന് എതിരുമായിരുന്ന 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കി. കേന്ദ്രനിയമം വന്നതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനമാകും.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ മോശം പ്രവണതകള്‍ തടയുക, സ്ഥലം വില്‍പ്പന, കെട്ടിടം വില്‍പ്പന, കൈമാറ്റം, ഫ്ളാറ്റുകളും വില്ലകളും നിര്‍മ്മിച്ചു വില്ക്കല് തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതാണ് കേന്ദ്ര നിയമം. 2016 മെയ് ഒന്നിനാണ് കേന്ദ്രം നിയമം പാസാക്കിയത്. എന്നാല്‍, സംസ്ഥാനം ഇത് നടപ്പാക്കാന്‍ കാലതാമസം വരുത്തി. സംസ്ഥാന നിയമം റദ്ദാക്കിയതോടെ, കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി അതോറിറ്റിയും പരാതി പരിഹാരത്തിനുള്ള അപ്പലേറ്റ് ട്രൈബ്യൂണലും രൂപീകരിക്കുന്നതിനും നടപടിയായി.
അപ്പാര്‍ട്ട്മെന്റ്, പ്ലോട്ട്, ഫ്ളാറ്റ് എന്നിവ വില്‍ക്കണമെങ്കിലോ നിര്‍മ്മിച്ചു നല്കണമെങ്കിലോ ബില്‍ഡിങ് ഏജന്റുമാര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലോ കാലതാമസം വരുത്തിയാലോ പിഴയടക്കമുള്ള ശിക്ഷാ നടപടികളെടുക്കുന്നതിനാണ് നിയമം. ഫ്ളാറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമായതോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരളം 2015ല്‍ റിയല്‍ എസ്റ്റേറ്റ് നിയമം പാസാക്കിയിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയത്.
കേന്ദ്രനിയമത്തിലെ
പ്രധാന നിര്‍ദേശങ്ങള്‍
500 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.സ്ഥല വില മുതല്‍ നിര്‍മ്മാണച്ചെലവ് വരെയുള്ള തുകയുടെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തടയാനാണിത്. പ്രോജക്ട് പ്ലാന്‍ തയ്യാറാക്കാതെയും സര്‍ക്കാര്‍ അംഗീകാരം കിട്ടാതെയും ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനാവില്ല.
ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്താന്‍ പാടില്ല.
പരാതികള്‍ പരിഹരിക്കാനായി അതിവേഗ തര്‍ക്കപരിഹാര സംവിധാനം വേണം.
നിര്‍മ്മാണം കഴിഞ്ഞ് അഞ്ചുവര്‍ഷം വരെ കേടുപാട് വന്നാല്‍ കമ്പനി ഉത്തരവാദിത്വം ഏല്ക്കണം. പണി വൈകിയാല്‍ ഉപഭോക്താവിന് പലിശ നല്‍കണം.
ഉപഭോക്താക്കള്‍ക്ക് കെട്ടിടം കൈമാറിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനകം റസിഡന്റ്സ് അസോസിയേഷനുകള്‍ രൂപവത്കരിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നിര്‍മ്മാതാക്കള്‍ മൂന്നു വര്‍ഷം വരെ പിഴയോടുകൂടിയ തടവോ അല്ലാതെയുള്ള തടവോ അനുഭവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: