മുട്ടം: പിരിച്ചുവിട്ട അദ്ധ്യാപകന് പരീക്ഷ നടക്കേണ്ട കമ്പ്യൂട്ടര്‍ ലാബ് പൂട്ടി താക്കോലുമായി മുങ്ങിയതിനെ തുടര്‍ന്ന് മുട്ടം എഞ്ചിനീയറിങ് കോളേജില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഓഫ് കാംപസ് പരീക്ഷ മുടങ്ങി. ബികോം ഡാറ്റാബേസ് മാനേജ്മെന്റിന്റെ ലാബ് ടെസ്റ്റാണ് മുടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും സര്‍വകലാശാലാ ജീവനക്കാരും അദ്ധ്യാപകരും തമ്മിലുണ്ടായ സംഘര്‍ഷം പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. രാവിലെ 8.10ന് ആരംഭിക്കേണ്ട പരീക്ഷ എഴുതാന്‍ 360 വിദ്യാര്‍ഥികളാണ് എത്തിയിരുന്നത്. എന്നാല്‍, ഇതിന് മുന്‍പ് ഇവിടെ എത്തിയ ജോസ് സെബാസ്റ്റ്യന്‍ എന്ന കരാര്‍ അദ്ധ്യാപകന് ഓഫീസില്‍ നിന്നും കമ്പ്യൂട്ടര്‍ ലാബിന്റെ താക്കോല്‍ അപഹരിച്ച് മുറി പൂട്ടി മുങ്ങുകയായിരുന്നു. കരാര്‍ അദ്ധ്യാപകനായി 15 വര്‍ഷത്തോളം സര്‍വീസുള്ള ആളാണ് ഇദ്ദേഹം. സര്‍വകലാശാലാ അധികാരികളുടെ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ മുട്ടം പോലീസ് കേസെടുത്തു.
എംജി സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് മുട്ടം എന്‍ജിനീയറിങ് കോളേജ് അടക്കം 26 സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപകരും അനദ്ധ്യാപകരുമായ അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ജോസ് സെബാസ്റ്റ്യന്‍ പരീക്ഷാഹാള് പൂട്ടി പ്രകടിപ്പിച്ചത്. പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ സി രവീന്ദ്രന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മുറി തുറക്കാനായില്ല. അധ്യാപകനെ പോലീസ് തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതോടെ പരീക്ഷ റദ്ദാക്കി ചോദ്യപ്പേപ്പറുകളുമായി സര്‍വകലാശാലാ അധികൃതര്‍ മടങ്ങി. പരീക്ഷ പിന്നീട് നടത്തുമെന്നും അവര്‍ അറിയിച്ചു.
പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് സര്‍വകലാശാലയില്‍ നിന്നും കരാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവ് ലഭിച്ചത്. മൂന്നുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നതെങ്കിലും ഇവരില്‍ പലര്‍ക്കും ഇരുപതു വര്‍ഷത്തിലേറെ സര്‍വീസുണ്ട്. എംജി സര്‍വകലാശാലയുടെ എസ്എംഇ കോഴ്സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വാശ്രയ കോഴ
്സുകള് നടത്താന്‍ സര്‍ക്കാര്‍ സൊസൈറ്റി രൂപീകരിച്ചത്. ഇതോടെ സ്വാശ്രയ സ്ഥാപനങ്ങളില്‍ വിന്യസിച്ചിരുന്ന സ്ഥിരം ജീവനക്കാരെ സര്‍വകലാശാല തിരികെ വിളിച്ചു. അതേസമയം, കരാര്‍ ജീവനക്കാരെയും അധ്യാപകരെയും പിരിച്ചുവിടുന്നതായാണ് ഇവര്‍ക്കായുള്ള ഉത്തരവില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: