മൂലമറ്റം: 101 വീണ്ടും പണി തന്നു. മൂലമറ്റത്തെ അഗ്നിശമന സേനാംഗങ്ങള്‍ വട്ടം ചുറ്റിയത് മണിക്കൂറുകള്‍. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. തീ പിടിത്തം അറിയിക്കാനായി ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയത് തൊടുപുഴയില്‍. ഇവിടെ നിന്നും നമ്പര്‍ നല്കി മൂലമറ്റത്ത് ബന്ധപ്പെട്ടെങ്കിലും സ്ഥലം പറഞ്ഞത് വ്യക്തമാകാതെ പോയതാണ് അഗ്നിശമന സേനയെ വലച്ചത്.
ഇലപ്പള്ളി മുല്ലപ്പള്ളില്‍ ചെറിയാന്റെ വീടിന്റെ അടുക്കളയ്ക്കാണ് തീപിടിച്ചത്. സംഭവം കണ്ടുനിന്ന ടാപ്പിങ് തൊഴിലാളികള്‍ 101 ല്‍ വിളിച്ചെങ്കിലും വിളിയെത്തിയത് തൊടുപുഴ ഫയര്‍ സ്റ്റേഷനിലും. മൂലമറ്റത്തെ നമ്പര്‍ കൊടുത്ത് വിവരം ഇയാള്‍ സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. ഉടന്‍ സേന രക്ഷയ്ക്ക് ഇറങ്ങിയെങ്കിലും സ്ഥലം പറഞ്ഞത് വ്യക്തമാകാതെ പോയത് ഏറെ വലച്ചു. ഇതോടെ വിളിച്ചയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും എടുത്തില്ല. ഇതിനിടെ വീടിനെക്കുറിച്ചുള്ള വിവരം കിട്ടിയെങ്കിലും തീ കെടുത്തിയിരുന്നു.
എങ്കിലും ജീപ്പില്‍ സ്ഥലത്തെത്തിയിതായി അധികൃതര്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഇവിടേക്ക് ഫയര്‍ എഞ്ചിന് എത്തുകയില്ലെന്നറിഞ്ഞതിനാല് നാട്ടുകാരുടെ കൂടെ തീകെടുത്തുകയായിരുന്നുവെന്നാണ് വിളിച്ചയാളുടെ മറുപടി. തീപിടുത്തത്തില്‍ 200 കിലോ റബ്ബര്‍ ഷീറ്റും വീട്ടുപകരണങ്ങളും വയറിംങ് ഉള്‍പ്പെടെയുള്ളവയും കത്തി നശിച്ചതായും ചെറിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: