കോട്ടയം: സംസ്ഥാനത്തെ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് പുതിയ സംഘമെത്തും.
അടുത്തമാസം 21ന് സംഘം എത്തുമെന്നാണ് സൂചന. അമേരിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് എത്തുന്നത്.
ഇവര്‍ തിരുവനന്തപുരത്ത് യോഗം കൂടി നിര്‍മ്മാണ പുരോഗതി വിലയിരുത്തി മടങ്ങും. സംഘം നിര്‍മ്മാണ സ്ഥലങ്ങള്‍ നേരിട്ട് പരിശോധിക്കില്ല. ജൂലൈ 3ന് എത്താനിരുന്ന സംഘത്തിന്റെ ടീം ലീഡറായ ബര്‍ണാഡ് അരിട്വ കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിച്ച സാഹചര്യത്തിലാണ് പുതിയ സംഘം എത്തുന്നത്. പൊതുമരാമത്ത് മന്ത്രി നടത്തിയ വംശീയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ടീം ലീഡര്‍ യാത്ര ഉപേക്ഷിച്ചതെന്നാണ് സൂചന.
മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ലോകബാങ്ക് സംഘം കടുത്ത അസംതൃപ്തിയിലായിരുന്നു. സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായം നിലയ്ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ മന്ത്രിക്ക് പരാമര്‍ശം തെറ്റായി പോയെന്ന് സമ്മതിക്കേണ്ടി വന്നു. ദല്‍ഹിയില്‍ ടീം ലീഡറിനെ നേരില്‍കണ്ട് ഖേദ പ്രകടനത്തിന് സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പോയി. പ്രശ്നത്തെ തുടര്‍ന്ന് ലോകബാങ്ക് സംഘത്തിന്റെ യാത്ര ഉപേക്ഷിക്കുന്നത് പോലും ആലോചിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്നാണ് ലോക ബാങ്ക് സംഘം അടുത്ത മാസം കേരളത്തിലേക്ക് വരുന്നത്.
കെഎസ്ടിപി റോഡുകളുടെ തുടര്‍ നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം ലോകബാങ്ക് സംഘത്തിന്റെ തീരുമാനത്തെ ആശ്രയിച്ചാണ്. 2810 കോടിയുടെ പദ്ധതിയില്‍ 1404 കോടി രൂപ ലോകബാങ്കിന്റെ സഹായമാണ്. പദ്ധതികളിലെ താമസവും ക്രമക്കേടും മൂലം ലോകബാങ്ക് അനുവദിച്ച 350 കോടി പിന്‍വലിക്കുന്നത് ആലോചനയിലാണ്. സംഘം എത്തുന്നതിന് മുമ്പ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണങ്ങള്‍ പരമാവധി വേഗത്തിലാക്കാനുളള ശ്രമത്തിലാണ് കെഎസ്ടിപിയും പൊതുമരാമത്ത് വകുപ്പും.
പദ്ധതികള്‍ക്ക് വേഗം കൂട്ടാമെന്ന ഉറപ്പില്‍ ലോകബാങ്കില്‍ നിന്ന് സമയം നീട്ടി ചോദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2018 ഡിസംബറിലാണ് കെഎസ്ടിപി രണ്ടാംഘട്ടം അവസാനിക്കുന്നത്. എന്നാല്‍ 25 മുതല്‍ 30 ശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ലോകബാങ്ക് സംഘം എത്തുമ്പോള്‍ 45 ശതമാനം ജോലിയെങ്കിലും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ടിപി.
അതേ സമയം നിര്‍മ്മാണത്തിലെ വീഴ്ചകളും ക്രമക്കേടുകളും എങ്ങനെ ലോകബാങ്ക് സംഘത്തെ ബോധ്യപ്പെടുത്തുമെന്ന ആലോചനയിലാണ് കെഎസ്ടിപി അധികൃതര്‍. ലോകബാങ്ക് സഹായത്തോടെയുള്ള ഒരു പദ്ധതിയും ഒരിടത്തും ഇത്രയും താമസെമടുത്തിട്ടില്ല. റോഡ് നവീകരിക്കാന്‍ നാല് വര്‍ഷം വരെയെടുത്തതിന്റെ കാരണം ലോക ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: