കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുഹമ്മദ് നിസാമിന്റെ മാനസികാരോഗ്യ നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
നിസാമിന്റെ മാനസിക നില തെറ്റിയെന്നും ഇതിനു ചികിത്സ നല്കാന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന് പിഐ അബ്ദുള്‍ ഖാദര്‍ നല്കിയ ഉപ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് രണ്ടിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാമിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും തന്നെ തിരിച്ചറിയാന്‍ നിസാമിന് കഴിഞ്ഞില്ലെന്ന് ഖാദറിന്റെ ഉപഹര്‍ജിയില്‍ പറയുന്നു. മനോനില തകരാറിലായ മട്ടിലായിരുന്നു പെരുമാറ്റം. ഇയാള്‍ മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേല്പിക്കാനോ സാദ്ധ്യതയുണ്ട്. ചികിത്സ ലഭ്യമാക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന നിലപാടാണ് ജയിലധികൃതര്‍ സ്വീകരിച്ചത്. തടവുശിക്ഷ അനുഭവിക്കുന്നതു തടഞ്ഞ് ചികിത്സ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ എതിര്‍ത്തു. നിസാമിന്റെ മനോനില തകരാറിലാണെന്ന വാദത്തിന് വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ല. മനോരോഗമുണ്ടെന്ന് അഭിനയിക്കുന്നതാകാനാണ് സാദ്ധ്യതയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിനു കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: