കണ്ണൂര്‍: ജില്ലയിലെ ആദിവാസികളെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്കും നാലാംതരം ഏഴാംതരം പത്താംതരം തുല്യതയിലേക്കും നയിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുവാന്‍ ജില്ലാ സാക്ഷരതാ മിഷന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൂത്തുപറമ്പ്, പേരാവൂര്‍, ഇരിട്ടി, തളിപ്പറമ്പ്, പയ്യൂര്‍ ഇരിക്കൂര്‍ ബ്ലോക്കുകളിലാണ് ആദിവാസി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി കുടുംബങ്ങളിലുള്ളവരെ അറിവും കഴിവും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള തീവ്ര പരിപാടിക്കാണ് രൂപം നല്‍കിയത്. ആഗസ്ത് മാസം അവസാനത്തോടെ പദ്ധതി തുടങ്ങും. പ്രേരക്മാരുടെയും പഠിതാക്കളുടെയും ജില്ലാ കലോത്സവം സപ്തംബര്‍ ആദ്യവാരത്തില്‍ കണ്ണൂരില്‍ നടത്തുവാനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.ശോഭ, ടി.ടി.റംല, പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, വി.ആര്.വി. ഏഴോം, കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്.സൂര്‍ജിത്ത്, ഐ.ടി.ഡി.പി ഓഫീസര്‍ ജാക്വിലിന് ഷൈനി ഫെര്‍ണാണ്ടസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.യു.രമേശന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ടി.സുരേഷ് ബാബു, വസന്ത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: