ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടത്തിട്ടുണ്ട്. 144 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 39 റണ്‍സുമായി അജിന്‍ക്യ രഹാനെയും ക്രീസില്‍. ഓപ്പണര്‍ ശിഖര്‍ ധവാനും തകര്‍പ്പന്‍ സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചപ്പോള്‍ രോഹിത് ശര്‍മ്മക്ക് പുറത്തിരിക്കേണ്ടിവന്നു.
ശ്രീലങ്കയ്ക്കെതിരെ ആദ്യം ടീമിനെ പ്രഖ്യാപിച്ചിരുന്നപ്പോഴും ധവാന് സ്ഥാനമില്ലായിരുന്നു. എന്നാല്‍ മുരളി വിജയിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ധവാന് ടീമിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെയും തുടര്‍ന്ന് വന്ന വിന്‍ഡീസ് പരമ്പരയിലേയും മികവാണ് ധവാന് തുണയായത്. അവസരം മുതലെടുത്ത ധവാന് ഇന്നത്തെ മത്സരത്തില്‍ തുടക്കം മുതലേ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. സ്പിന്‍, പേസ് ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും സുന്ദരമായ പ്ലേസിങ്ങിലൂടെ ധവാന് പന്തുകളെ അതിര്‍ത്തികടത്തി കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി വിമര്‍ശകരുടെ വായയടയ്ക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. സ്കോര്‍ 27 റണ്സ്മാത്രമുള്ളപ്പോള് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെ നുവാന്‍ പ്രദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്വെല്ല പിടികൂടി. എന്നാല്‍ ശ്രീലങ്കയുടെ ആഹ്ലാദം ഇതോടെ അവസാനിച്ചു. രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം പൂജാര ഒത്തുചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി. ധവാന് ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്തപ്പോള്‍ പൂജാര നങ്കൂരമിട്ടു. രണ്ടാം വിക്കറ്റില്‍ 253 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. മികച്ച സ്ട്രോക്ക് പ്ലേയുമായി കളം നിറഞ്ഞ ധവാന് 62 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറിയും 110 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളോടെ ശതകവും പൂര്‍ത്തിയാക്കി.
അധികം കഴിയും മുന്നേ പൂജാരയും അര്‍ദ്ധസെഞ്ചുറി തികച്ചു. കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് ധവാന് ഇന്നലെ സ്വന്തമാക്കിയത്. സെഞ്ചുറി തികച്ചശേഷം ധവാന് ടോപ്ഗിയറിലേക്ക് മാറി. 147 പന്തുകളില്‍ നിന്ന് 150 റണ്‍സ് തികച്ചു. പിന്നീട് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി ലക്ഷ്യമാക്കി കുതിച്ചെങ്കിലും 10 റണ്‍സ് അകലെവച്ച് അനാവശ്യഷോട്ടിന് ശ്രമിച്ച് ധവാന് പുറത്തായി. പ്രദീപിന്റെ പന്തില്‍ മാത്യൂസ് പിടികൂടുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യന്‍ സ്കോാര് 280 റണ്‍സിലെത്തിയിരുന്നു. 168 പന്തുകളില്‍ നിന്ന് 31 ഫോറടക്കമായിരുന്നു ധവാന് 190 റണ്‍സ് അടിച്ചുകൂട്ടിയത്. ധവാന് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിരാശപ്പെടുത്തി.
മൂന്നു പന്തുകള്‍ നേരിട്ട് മൂന്നു റണ്ണുമായി കോഹ്ലി നുവാന്‍ പ്രദീപിന്റെ പന്തില്‍ ഡിക്ക്വെല്ലക്ക് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍: 3ന് 286. കോഹ്ലിക്ക് പകരം ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ മികച്ച പിന്തുണ നല്‍കിയതോടെ പൂജാര വീണ്ടും ഇന്നിങ്സ് കെട്ടിപ്പടുത്തു. ഇതിനിടെ പൂജാര സെഞ്ചുറിയും പിന്നിട്ടു. 173 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളോടെയാണ് പൂജാര ശതകത്തിലെത്തിയത്. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് നുവാന്‍ പ്രദീപ്.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്സ്
ശിഖര്‍ ധവാന് സി മാത്യൂസ് ബി പ്രദീപ് 190, അഭിനവ് മുകുന്ദന് സി ഡിക്ക്വെല്ല ബി പ്രദീപ് 12, ചേതേശ്വര്‍ പൂജ നോട്ടൗട്ട് 144, വിരാട് കോഹ്ലി സി ഡിക്ക്വെല്ല ബി പ്രദീപ് 3, രഹാനെ നോട്ടൗട്ട് 39, എക്സ്ട്രാസ് 11, ആകെ മൂന്ന് വിക്കറ്റിന് 399.
വിക്കറ്റ് വീഴ്ച: 1-27, 2-280, 3-286.
ബൗളിങ്: പ്രദീപ്: 18-1-64-3, ലഹിരു കുമാര 16-0-95-0, പെരേര 25-1-103-0, ഹെറാത്ത് 24-4-92-0, ഗുണതിലകെ 7-0-41-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: