കോഴിക്കോട്: പി.യു. ചിത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സ്പോര്‍ട്സ് മന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ. ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ല. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്ഷന് കമ്മിറ്റിയില്‍ നിരീക്ഷകയുടെ റോള്‍ മാത്രമെ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് പി.ടി ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാത്തതാണ് ചിത്രയ്ക്ക് വിനയായത്. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചിരുന്നു. എന്നാല്‍ ഫെഡറേഷന്റെ നിയമങ്ങള്‍ തടസ്സമായി. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ദേശീയ മീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന വാദം ഉന്നയിച്ചാണ് ഫെഡറേഷന് ചിത്രയെ പുറത്താക്കിയതെന്ന് ഉഷ പറഞ്ഞു. ചിത്രയ്ക്കുവേണ്ടി കൂടുതല്‍ വാദിക്കാന്‍ ഇതോടെ സാധിക്കാതെ വന്നു.
പുരുഷവിഭാഗത്തില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ അജോയ്കുമാര്‍ സരോജ്, 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ സുധാസിങ് എന്നിവരും ലോകമീറ്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. സെലക്ഷന് ലഭിക്കാത്തതില്‍ എനിക്കും ദുഃഖമുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയവരെയെല്ലാം പങ്കെടുപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.ടി. ഉഷ പറഞ്ഞു.
ഇതിന്റെ പേരില്‍ തനിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിജയങ്ങളെ ആഘോഷമാക്കണം.
എന്നാല്‍ വിവാദങ്ങളെ ആഘോഷമാക്കാനാണ് പലര്‍ക്കും താല്പര്യം. വിഷയം വിവാദമാക്കി ചിത്രയുടെ സ്പോര്‍ട്സിലെ ഭാവി കളയാന്‍ ശ്രമിക്കരുത്. സ്നേഹിച്ച് ചിത്രയെ കൊല്ലരുത്. മികച്ച താരങ്ങള്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചിത്ര അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്ന് പി.ടി. ഉഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: