കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഫോണില്‍ വിളിച്ചാണ് റിമിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
ദിലീപുമായുള്ള സൗഹൃദം, നടനൊപ്പമുള്ള വിദേശ താരനിശകള്‍, നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം കാവ്യയുമായി സംസാരിച്ചത്, കാവ്യയും ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ചോദിച്ചറിഞ്ഞത്. എന്നാല്‍, ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്നും ദിലീപും കാവ്യയുമായുളള സൗഹൃദത്തെക്കുറിച്ചാണ് പോലീസ് ചോദിച്ചതെന്നും റിമി ടോമി പ്രതികരിച്ചു.
റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യത്തിലേക്ക് നയിക്കുന്ന കൂടുതല്‍ തെളിവുകളാണ് പോലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുള്ള തര്‍ക്കത്തിലേക്കും നയിച്ചത്. ഇതെക്കുറിച്ചാണ് റിമിയോട് ചോദിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദിലീപും കാവ്യയും റിമി ടോമിയും അടങ്ങുന്ന സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമായിരുന്നു യാത്ര. ഈ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നില്ല. പോകുന്നതിന് തൊട്ടുമുന്‍പാണ് ബ്ലാക്ക് മെയിലിങ് ഭീഷണി സംബന്ധിച്ച് പരാതിയുമായി ദിലീപ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. എന്നാല്‍, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടിയ ശേഷം മതി ഇവരുടെ അറസ്റ്റെന്ന് അന്വേഷണ സംഘത്തിന്റെ പുതിയ തീരുമാനം.
ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നെന്ന ആരോപണം ജയില്‍ ഡിജിപി ആര്. ശ്രീലേഖ നിഷേധിച്ചു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: