തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്ടര്‍ സ്ഥലത്തിന്റെയും കൈവശാവകാശം പ്രമുഖവ്യവസായി രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐയുടെയും വി.എസ്. അച്യുതാനന്ദന്റെയും എതിര്‍പ്പ് മറികടന്ന്, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അഭാവത്തിലായിരുന്നു തീരുമാനം.
കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുക്കണമെന്ന ടൂറിസം, നിയമ വകുപ്പുകളുടെ നിലപാടിനെതിരെ റവന്യു വകുപ്പ് രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ നിലപാട്. ഇതിനുള്ള യാതൊരു നീക്കവും നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറുന്നതെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും ഇത് സ്വകാര്യമുതലാളിയുടെ കൈയില്‍ അകപ്പെടുന്ന സ്ഥിതിയുണ്ടാവും.
തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 1970ല്‍ ഇവ കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഐടിഡിസിയുടെ അശോക ബീച്ച് റിസോര്‍ട്ട് 2002 വരെ ഇവിടെ പ്രവര്‍ത്തിച്ചു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ഇവ 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ എം ഫാര്‍ ഹോട്ടലിനു കൈമാറി. 2004ല്‍ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനു മുന്‍പ് ലീല വെന്‍ച്വര്‍ ലിമിറ്റഡിന് എം ഫാര്‍ ഗ്രൂപ്പ് ഈ വസ്തു വിറ്റു.
ലീല ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ കൊട്ടാരം ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവ് 2005ല്‍ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് കൊട്ടാരം ഏറ്റെടുക്കാന്‍ 2005 ആഗസ്റ്റില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാവിരുദ്ധമെന്ന് 2011ല്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും ഹൈക്കോടതി തള്ളി.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന് 2016ല്‍ നിരസിച്ചു. ലീല ഗ്രൂപ്പില്‍നിന്നാണ് കൊട്ടാരവും അനുബന്ധ സ്ഥലവും ആര്‍പി ഗ്രൂപ്പ് ഏറ്റെടുത്തത്. എന്നാല്‍, കോടതികള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.
ഹൈക്കോടതി വിധി അനുസരിച്ച് വസ്തു കൈമാറാത്തതിനെതിരെ ആര്‍പി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് റവന്യു വകുപ്പിനോട് ആലോചിക്കുക പോലും ചെയ്യാതെ കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശവുമായി ടൂറിസം വകുപ്പ് എത്തിയത്.
കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. വ്യവസായ പ്രമുഖന്റെ സ്ഥാപനവുമായി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ഉള്ള ബന്ധമാണ് കൈമാറ്റത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോവളം കൊട്ടാരം തീറെഴുതിയതിലൂടെ 1,000 കോടി രൂപയുടെ സൗജന്യമാണ് രവിപിള്ള ഗ്രൂപ്പിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: