തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കേരളമൊട്ടാകെ സിപിഎമ്മുകാര്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു. വളരെ ആസൂത്രിതമായ അക്രമപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അഴിച്ചുവിട്ടത്. ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടെ സിപിഎം പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് വടക്കഞ്ചേരി മംഗലത്തുവെച്ചാണ് സംഭവം. അഞ്ചുമൂര്‍ത്തിമംഗലം മുതുകാട് വീട്ടില്‍ ഷണ്മുഖനാണ് മരിച്ചത്.
മാവേലിക്കര ചെട്ടികുളങ്ങരയില്‍ ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് ഈരേഴ വടക്കു തറയില്‍ മഹേഷ് എം. കുമാറിന്റെ(26) തല കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. ഇദ്ദേഹം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. 200ലധികം അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. 20 പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. 72 പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി നിരപരാധികളെയും അക്രമികള്‍ മര്‍ദ്ദിച്ചു.
കോണ്‍ഗ്രസിന്റെ 57ഉം മുസ്ലീം ലീഗിന്റെ 18ഉം ഓഫീസുകള്‍ തകര്‍ത്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ പരക്കെ അടിച്ചു തകര്‍ക്കപ്പെട്ടു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കന്മാരുടെ പ്രതിമകളും ചിത്രങ്ങളും തകര്‍ക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. സാധാരണ ഹര്‍ത്താലുകളില്‍ ഒഴിവാക്കാറുള്ള ഇരുചക്രവാഹനയാത്രക്കാര് പോലും വ്യാപകമായി ആക്രമിക്കപ്പെട്ടു. യുദ്ധസാഹചര്യത്തില്‍ പോലും ഒഴിവാക്കുന്ന ആശുപത്രികള്‍ വരെ ആക്രമിക്കപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി തകര്‍ത്തു. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ മാത്രമല്ല, ജീവനക്കാരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തകരും കയ്യേറ്റം ചെയ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 80 ല്‍പരം കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. 200 ഓളം പേര് അടങ്ങുന്ന വ്യത്യസ്തസംഘങ്ങള്‍ കൃത്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നപോലെ വാള്, കൊടുവാള്, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വന്നാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചത്. വാതിലുകള്‍, ജനാലകള്‍ അടക്കമാണ് കോണ്‍ക്രീറ്റ് കെട്ടിങ്ങള്‍ പോലും നശിപ്പിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സ്ട്രെച്ചറുകള്‍, മരണവീട്ടില്‍ എത്തിച്ചുകൊടുക്കുന്ന പ്ലാസ്റ്റിക് കസേരകള്‍, ടിവികള്‍ എന്നിവ എല്ലാ ഓഫീസുകളിലും ആക്രമണലക്ഷ്യമായത് ഈ സംഭവങ്ങള്‍ക്ക് പിന്നിലെ ആസൂത്രണത്തിന്റെ കേന്ദ്രീകൃത സ്വഭാവം വ്യക്തമാക്കുന്നു.
കണ്ണൂര്‍ ഡിസിസി ഓഫീസ് അടിച്ചു തകര്‍ത്തു. കോണ്‍ഫറന്‍സ് ഹാള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗാന്ധിജിയുടെ ചിത്രം വലിച്ചുകീറി. 50 ഓളം കസേരകള്‍ നശിപ്പിക്കപ്പെട്ടു. അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കപ്പെട്ടു.
പിണറായി പഞ്ചായത്തില്‍ നാല് കോണ്‍ഗ്രസ് ഓഫീസുകള്‍, കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ മാത്രം 16 കോണ്‍ഗ്രസ് ഓഫീസുകള്‍, പയ്യന്നൂരില്‍ 5 ഓഫീസുകള്‍ എന്നിങ്ങനെ കണ്ണൂര്‍ ജില്ലയില്‍ വിരലിലെണ്ണാവുന്ന ഓഫീസുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് കല്ലെറിഞ്ഞ് നാശം വരുത്തി. പയ്യന്നൂരില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വിനോദിന്റെ ഗര്‍ഭിണിയായ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തു. തളിപ്പറമ്പിലും മട്ടന്നൂരിലും എസ്ഐമാരുടെ വീടുകള്‍ക്കു നേരെ അക്രമം ഉണ്ടായി. പയ്യന്നൂരില്‍ എസ്ഐക്ക് നേരെ ബോംബേറ് നടത്തി.
ജനഭൂമി ഫോട്ടോഗ്രാഫര്‍ രഞ്ചിത്ത്, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറാമാന് ഷാജു, മാധ്യമ ഫോട്ടോഗ്രാഫര്‍ ബൈജു, അമൃതാ ടിവി ക്യാമറാമാന് അശോകന് എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൂത്തുപറമ്പില്‍ മനോരമ, മാതൃഭൂമി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെ 70 ഓളം പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ 25 ഓളം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നാശം സംഭവിച്ചു.
കണ്ണൂര്‍ പൊന്നമ്പാറ സഹകരണ ബാങ്കിന്റെ പാടിയോട്ടുചൂല് ബ്രാഞ്ച് മന്ദിരം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളും വായനശാലകളുംപോലും ആക്രമണങ്ങള്‍ക്ക് വിധേയമായി. ആലപ്പുഴയിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. ഡിസിസി ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസില്‍ സ്ഥാപിച്ചിരുന്ന ആര്.ശങ്കര്‍, തച്ചടി പ്രഭാകരന്, മോഹന്‍കുമാര്‍ എന്നിവരുടെ ചിത്രം നശിപ്പിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ കയറി ജോലിക്കെത്തിയവരെ മര്‍ദ്ദിച്ചു. കളക്ടറേറ്റിനുള്ളില്‍ പ്രവേശിച്ച് ഓഫീസുകള്‍ ബലമായി അടപ്പിച്ചു. യു.ഡി.എഫ്. അനുയായികളുടെ അടച്ചിട്ടിരുന്ന വ്യാപാര സ്ഥപനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ടൗണിലുള്ള ഇന്ദിരാഗാന്ധിപ്രതിമ തകര്‍ത്തു.
തൊടുപുഴ മതൃഭൂമി ഓഫീസ് ആക്രമിച്ച് വേണുഗോപാല്‍ എന്ന റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു. പത്തനംതിട്ട വീക്ഷണം ലേഖകന്റെ വീട്കയറി ആക്രമിച്ചു. തൃശ്ശൂര്‍ അഴീക്കാട് കെ. കരുണാകരന്റെ പ്രതിമ തകര്‍ത്തു. തിരുവനന്തപുരത്ത് കിള്ളിപ്പാലത്ത് ഡിഡിഇ ഓഫീസ് അക്രമത്തിനു വിധേയമായി. കേരള സര്‍വ്വകലാശാല വൈസ്ചാന്സലറേയും സിന്‍ഡിക്കേറ്റ് അംഗങ്ങളേയും തടഞ്ഞു വെച്ചു.
ജോലിക്കെത്തിയ ജീവനക്കാരെ സര്‍വ്വകലാശാല ക്യാമ്പസ്സിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. സര്‍വ്വകലശാലയില്‍ ഔദ്യോഗികാവശ്യത്തിനെത്തിയ ഒരു സ്ര്തീയെ പരസ്യമായി അധിക്ഷേപിച്ച് അപമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: