കൊല്ലം: രണ്ടിലും നാലിലും പഠിക്കുന്ന സ്വന്തം മക്കളെ ഉപേക്ഷിച്ചുപോയ ഭാര്യയില്‍ നിന്നും അവരുടെ പഠനാവശ്യത്തിനായി ജനനസംബന്ധമായ രേഖകള്‍ വീണ്ടെടുത്ത് തരണമെന്ന് ആവശ്യപ്പട്ട് ശൂരനാട് സ്വദേശി വനിതാകമ്മീഷനില്‍. ഇന്നലെ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങില്‍ കമ്മീഷനംഗം എം.എസ്.താരക്ക് മുമ്പാകെയാണ് ഇദ്ദേഹം പരാതിയുമായി എത്തിയത്. ഒപ്പം രണ്ട് ആണ്‍മക്കളുമുണ്ടായിരുന്നു.
ഭാര്യ മാസങ്ങള്‍ക്ക് മുമ്പെ ഉപേക്ഷിച്ചുപോയതാണ്. കുടുംബകോടതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്താനായി ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് പോയപ്പോള്‍ കുട്ടികളുടെ ആധാര്‍കാര്‍ഡുകളും അനുബന്ധ രേഖകളുമായാണ് പോയത്. നേരിട്ട് ചോദിച്ചിട്ടും നല്‍കിയില്ല. ആ സാഹചര്യത്തിലാണ് കൂലിപ്പണിക്കാനായ ഭര്‍ത്താവ് വനിതാകമ്മീഷന്റെ സഹായം തേടിയത്.
മൂന്ന് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് പിതാവ് നാടുവിട്ട മറ്റൊരു കേസും കമ്മീഷന്റെ മുന്നിലെത്തി. കാലിന് സ്വാധീനമില്ലാത്ത മകളുള്‍പ്പെടെ മൂന്നുമക്കളെയും എങ്ങനെ വളര്‍ത്തുമെന്ന് അറിയാതെ തളര്‍ന്നിരിക്കുകയാണ് അമ്മ.
അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥന്റെ പ്രതികാരമനോഭാവത്തിനെതിരെ വനിതകളായ അഞ്ച് ജീവനക്കാര്‍ കമ്മീഷനില്‍ എത്തിയതും ശ്രദ്ധേയമായി. വകുപ്പുതല അന്വേഷണം നടത്തി മുമ്പ് ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷവും മനോഭാവത്തില്‍ മാറ്റമില്ലെന്നും ഡ്യൂട്ടി നിശ്ചയിക്കല്‍, ഓഫീസ് കാര്യങ്ങള്‍ എന്നിവയില്‍ അടക്കം പ്രതികാരപരമായി പെരുമാറുന്നുവെന്നാണ് അഞ്ചംഗസംഘം ചൂണ്ടിക്കാട്ടിയത്. അടിയന്തിരമായി സ്ഥാപനത്തില്‍ യോഗം വിളിച്ചുകൂട്ടി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
കുളത്തൂപ്പുഴയിലെ ഫ്ളവര്‍മില്‍ ആരോഗ്യപ്രശ്നമുണ്ടാക്കുന്നുവെന്നും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അയല്‍വാസി കമ്മീഷനിലെത്തി. പരാതിക്കാരന്റെ ഭാര്യക്ക് കടുത്ത അലര്ജിരോഗം സമ്മാനിച്ചത് മില്ലാണെന്നായിരുന്നു ആക്ഷേപം. അതേസമയം താന്‍ മില്‍ നടത്തുന്ന ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഈ പരാതിയെന്ന് മില്ലുടമ വാദിച്ചു. ഇരുഭാഗത്തെയും വാദം കേട്ടശേഷം തീരുമാനമെടുക്കാനായി കേസിന്റെ മേല്‍നടപടികള്‍ പ്രാദേശികമായ പോലീസ് അധികാരികള്‍ക്ക് നല്കി.
തട്ടാമല സ്വദേശികളായ സ്ത്രീകളെ കമ്മീഷന് മുന്നിലെത്തിച്ചത് കോഴിക്കൂടുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു. ബന്ധുക്കളും അയല്‍വാസികളുമായ ഇരുവരും കോഴിക്കൂട് സ്ഥാപിച്ച സ്ഥലം സ്വന്തം പുരയിടമാണെന്ന് വാദിച്ചായിരുന്നു കമ്മീഷന് മുന്നിലും തര്‍ക്കിച്ചത്.
വിവാഹമോചനം തേടുന്ന ദമ്പതികളും പരസ്പരം വഴക്കടിക്കുന്നതിന് അദാലത്ത് സാക്ഷ്യം വഹിച്ചു. താന്‍ വാങ്ങിയ സ്കൂട്ടര്‍ ഭര്‍ത്താവ് കൈവശപ്പെടുത്തിയെന്നും സ്വകാര്യസ്ഥാപനത്തില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്തുജീവിക്കുന്ന തനിക്ക് ഇപ്പോള്‍ ജോലിക്ക് പോകാന്‍ പ്രയാസമുണ്ടെന്നും അകന്നുകഴിയുന്ന കുന്നത്തൂര്‍ സ്വദേശിനിയാണ് പരാതിപ്പെട്ടത്. ഇവരുടെ പരാതി സസൂക്ഷ്മം പരിശോധിച്ച കമ്മീഷന് സ്കൂട്ടര്‍ ഉടനടി ഭാര്യക്ക് കൈമാറാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്കി. ഇത് പാലിച്ചെന്ന് ഉറപ്പാക്കാന്‍ അടുത്തദിവസം പോലീസ് വീട്ടിലെത്തുമെന്നും അറിയിച്ചു.
വഴിപ്രശ്നങ്ങളും അയല്‍വാസികളുടെ തര്‍ക്കങ്ങളും വസ്തുതര്‍ക്കവും അടക്കം 90 പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. 30 പരാതികളാണ് പരിഹരിച്ചത്. രണ്ടുഭാഗത്തുനിന്നും ആളുകള്‍ ഹാജരാകാത്ത 24 കേസുകള്‍ ഉണ്ടായിരുന്നു. ഏഴെണ്ണം വകുപ്പുതല അന്വേഷണത്തിനായി വിട്ടു. 29 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
അദാലത്തില്‍ വനിതാകമ്മീഷന് സിഐ എം.സുരേഷ്കുമാര്‍, എസ്ഐ രമണി, കൗണ്‍സിലര്‍മാരായ ഹേമ എസ്.ശങ്കര്‍, പ്രദീപ് എന്നിവരും പരാതികള്‍ കേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: