അഹമ്മദാബാദ്: കനത്ത മഴയേത്തുടര്‍ന്നു പ്രളയബാധിതമായ ഗുജറാത്തില്‍ ഒരു കുടുംബത്തിലെ 17 പേര് മരിച്ചു. ബനസ്കന്ദ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മരിച്ചവര്‍ 17 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു പോലീസ് ഇന്‍സ്പെക്ടര്‍ എ.ബി. പാര്‍മര്‍ പറഞ്ഞു. ഇതോടെ ഗുജറാത്തില്‍ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.
മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്യം സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പങ്കജ് കുമാറും സ്ഥിരീകരിച്ചു. ഇതു കൂടാതെ 12 മൃതദേഹങ്ങള്‍കൂടി കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. 36,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയവരെ കണ്ടെത്താനായി ഹെലികോപ്ടറുകളിലും ബോട്ടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഗുജറാത്തിലും രാജസ്ഥാനിലും ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അരുണാചല്‍ പ്രദേശിലും അസാമിലും മണ്‍സൂണ്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. ഒഡിഷയെയും ബിഹാറിനെയും മഴ പിടിച്ചുകുലുക്കി. അസാമില്‍ ഇതുവരെ 75 പേര് കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. റോഡ് റെയല്‍ ഗതാഗതങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: