തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനോട് സര്‍ക്കാരിന്റെ പകപോക്കല്‍ വീണ്ടും. സെന്കുമാറിനതിരെ നിലപാടെടുക്കുകയും സെന്‍കുമാര്‍ രൂക്ഷവിമര്‍ശന മുന്നയിക്കുകയും ചെയ്ത എഡിജിപി ബി. സന്ധ്യയെ സെന്‍കുമാറിനെതിരായ കേസ് അന്വേഷണ ചുമതലയേല്‍പ്പിച്ചു. നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണം അന്വേഷിക്കാനാണ് സന്ധ്യയെ നിയമിച്ചത്.
ഒരു വാരികയുടെ ലേഖകനുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ സെന്‍കുമാറിന് വന്ന ഫോണ്‍കോളിലെ സംഭാഷണത്തില്‍ നടിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ലേഖകന്‍ പുറത്തുവിടുകയായിരുന്നു. ഇതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്കിയ പരാതിയുടെ അന്വേഷണ ചുമതലയാണ് സന്ധ്യയ്ക്ക് നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി സന്ധ്യ പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുകയായിരുന്നുവെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. പോലീസ് മേധാവിയായിരിക്കെ, കേസിലെ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ അറിയിക്കാതെ സന്ധ്യ നടത്തിയ നീക്കങ്ങളില്‍ സെന്‍കുമാര്‍ അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണം ഏകോപനത്തോടെ മതിയെന്നുകാട്ടി രേഖാമൂലം ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സന്ധ്യ നല്കിയ മറുപടി സെന്‍കുമാറിനെ ചൊടിപ്പിച്ചിരുന്നു. പോലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചശേഷം സന്ധ്യയുടെ പ്രവൃത്തികള്‍ സെന്‍കുമാര്‍ തുറന്നുപറയുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ പേരില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണം വന്നത്. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയെ സന്ധ്യ സമീപിച്ചിരുന്നു. സെന്‍കുമാറിനോട് ശക്തമായ വിയോജിപ്പുള്ള സന്ധ്യയെ തന്നെ അന്വേഷണ ചുമതല ഏല്പിച്ചത് സെന്‍കുമാറിനെ അപമാനിക്കാനും കേസില്‍ കുടുക്കാനുമാണെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: