ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് സൈന്യത്തിനു നേരെ വിഘടനവാദികള്‍ നടത്തുന്ന കല്ലേറ് പകുതിയായി കുറഞ്ഞെന്ന് സിആര്‍പിഎഫ്. സുരക്ഷാ സേനയും അന്വേഷണ ഏജന്‍സികളും വിഘടനവാദി നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് 2017ല്‍ കശ്മീര്‍ താഴ് വരയില്‍ ആക്രമണങ്ങളില്‍ കുറവ് വരാന്‍ കാരണമെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നാകര്‍ വ്യക്തമാക്കി.
2016-ല്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞ 1,590 സംഭവങ്ങളാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017ല്‍ ഇത് 424 ആയി കുറഞ്ഞുവെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ വ്യക്തമാക്കുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കശ്മീരില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടപ്പിലാക്കിയ വിവിധ തന്ത്രങ്ങള്‍ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക ഓപ്പറേഷന് തടസ്സപ്പെടുത്താന്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ അനുവദിച്ചില്ലെന്നും 75 ഭീകരരെ ഇതിനകം തന്നെ വധിച്ചുവെന്നും സിആര്‍പിഎഫ് വ്യക്തമാക്കുന്നു.
ഇതിനു പുറമെ വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ 252 പേര് അറസ്റ്റിലാവുകയും 118ഓളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സിആര്‍പിഎഫ് വ്യക്തമാക്കുന്നത്.
എന്‍ഐഎ യും സിആര്‍പിഎഫും കൂട്ടായി നടത്തിയ ഓപ്പറേഷനുകള്‍ ഇതിന് ഗുണം ചെയ്തുവെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.
ജമ്മു കശ്മീരില്‍ അക്രമസംഭവങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഫണ്ടുകള്‍ സ്വീകരിച്ച ഏട്ടോളം വിഘടനവാദി നേതാക്കളെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. താഴ് വരയിലെ പ്രധാന വിഘടനവാദിയായ ഷബീര്‍ ഷായെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.
എന്‍ഐഎ ദല്‍ഹിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ വിഘടനവാദി നേതാക്കള്‍ അക്രമങ്ങള്‍ നടത്താന്‍ പാകിസ്ഥാനില്‍ നിന്ന് സാമ്പത്തികസഹായം കൈപ്പറ്റിയതായി തെളിവുകള്‍ ലഭിച്ചിരുന്നു. രാജ്യത്ത് മൂന്ന് നഗരങ്ങളിലായി നടന്ന റെയ്ഡില്‍ പാകിസ്ഥാന്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: