ന്യൂദല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്ന് സെലക്ഷന് കമ്മിറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവ. അത്ലറ്റിക് ഫെഡറേഷന് ഭാരവാഹികളും പി.ടി ഉഷയും അടക്കം ചേര്‍ന്നാണ് തീരുമാനം എടുത്തതെന്നും രണ്‍ധാവ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നീരിക്ഷക എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്ത തനിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം. ഇതിന് വിരുദ്ധമായാണ് രണ്‍ധാവ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അതിനിടെ ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന്റെ കാരണം കേന്ദ്ര സർക്കാർ ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച കാരണം കോടതിയെ അറിയിക്കാനാണ് ഉത്തരവ്. ചിത്രയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് പരിശീലകൻ എൻ.എസ്.സിജിൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കായിക സംഘടനകളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് കഴിയുമോ. കായിക ഫെഡറേഷനുകളുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണ്. ഇതെല്ലാം സർക്കാരിന് കീഴിൽ വരുന്നതാണോ. കേന്ദ്രത്തിന് ഇടപെടാമെങ്കിൽ അത് ഏത് നിയമത്തിന്റെ പരിധിയിൽ വരുമെന്നത് ഉൾപ്പടെ അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: