ദുബായ്: ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്ന് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ്. ജപ്പാനീസ് ദിനപത്രമായ ‘മൈനിച്ചി ഷിമ്പുനിന്’ നല്കിയ അഭിമുഖത്തിലാണ് മുഷ്റഫിന്റെ വെളിപ്പെടുത്തല്‍.
2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വഷളായ സാഹചര്യത്തിലാണ് ആണവായുധം പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. എന്നാല്‍ ഇന്ത്യന്‍ തിരിച്ചടി ഭയന്നാണ് ആണവായുധം പ്രയോഗിക്കാതിരുന്നതെന്നും മുഷ്റഫ് വ്യക്തമാക്കി.
ആണവായുധ പ്രയോഗത്തെ കുറിച്ച് ആലോചിച്ച് നിരവധി ഉറക്കമില്ലാത്ത രാത്രികള്‍ ആ കാലഘട്ടത്തിലുണ്ടായെന്നും മുഷ്റഫ് വെളിപ്പെടുത്തി. 2002ല്‍ ആശങ്കകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുന്നതിലെ ആപത്ത് മനസ്സിലാക്കി അതിനുള്ള ഉത്തരവിട്ടില്ല- മുഷറഫ് പറഞ്ഞു. ഇന്ത്യയോ പാക്കിസ്ഥാനോ ആ കാലഘട്ടങ്ങളില്‍ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആണവായുധം വിഷേപിക്കണമെങ്കില് ഒന്നോ രണ്ടോ ദിവസം വേണ്ടി വരുമായിരുന്നെന്നും മുഷ്റഫ് പറയുന്നു.
ഒരുപക്ഷെ ആണവപോര്മുഖങ്ങള് മിസൈലുകളില്‍ ഉണ്ടായിരുന്നെങ്കില്‍, അവ വിക്ഷേപണത്തിന് സജ്ജാമായിരുന്നെങ്കില് ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമായിരുന്നോ എന്ന ചോദ്യത്തിന് മുഷ്റഫിന്റെ മറുപടി ഇല്ലെന്നായിരുന്നു. ഇന്ത്യയും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും മുഷ്റഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: