മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതം കേട്ട് ഞെട്ടിയ വാര്‍ത്ത ഇന്ന് കൂടുതല്‍ വ്യക്തമായി തിരിച്ചുവരുന്നു. ബോഫോഴ്സ് തോക്കിടപാടില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി നടത്തിയ അഴിമതിയുടെ അഴിയാത്ത ചുരുളുകള്‍ അഴിയുന്നു.
സ്വീഡിഷ് ദേശീയ അന്വേഷണ ഏജന്‍സിയുടെ തലവന്‍, ബോഫോഴ്സ് കേസില്‍ സ്വീഡന്റെ പക്ഷത്തുനിന്ന് അന്വേഷിച്ച അന്വേഷണ ഉദേ്യാഗസ്ഥന്, യൂറോപ്പും ലോകവും അംഗീകരിച്ച അന്വേഷണപ്രതിഭ, സ്റ്റെന്‍ലിന്‍ഡസ്ട്രോം ഇന്ത്യന്‍ ദേശീയ മാധ്യമത്തിനു മുന്നില്‍ തന്റെ കണ്ടെത്തലുകള്‍ പങ്കുവെക്കുന്നു.
അന്ന് ഭാരതത്തിന്റെ തെരുവകള്‍ ഒരു മുദ്രാവാക്യംഏറ്റുചൊല്ലി. ‘ഗലിഗലിമേ ശോര്‍ഹേ രാജീവ്ഗാന്ധിചോര്‍ ഹേ’. (ഓരോ തെരുവുകളിലും മുഴങ്ങുന്നു രാജീവ്ഗാന്ധി കള്ളനാണെന്ന്). പക്ഷെ അന്ന് സമൂഹം കരുതിയത് 64 കോടിയുടെ കോഴയില്‍നിന്ന് രാജീവ് കുടുംബം പണം നേടിയെങ്കിലും കോഴയിടപാട് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും രാജീവ് നേരിട്ടല്ല എന്നായിരുന്നു. പക്ഷേ പുതിയ വെളിപ്പെടുത്തലുകള്‍ കോഴയായി കൈമറിഞ്ഞ പണം വളരെയധികം വരുമെന്ന്സൂചനകള്‍ നല്കുന്നു. രാജീവ് നേരിട്ട് സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമേയുമായി വിമാനയാത്രാവേളയില്‍ 1986 ജനുവരിയില്‍ നടത്തിയ ബൊഫോഴ്സ് ഇടപാടിലെ കോഴപ്പണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചാ വേളയില്‍ അവരോടൊപ്പം ഉണ്ടായിരുന്ന ബോഫോഴ്സ് മാനേജിങ് ഡയറക്ടര്‍ മാര്ട്ടിന് ആര്‍ഡ്ബോയില്‍നിന്ന് സ്വീഡിഷ് അന്വേഷണ ഉദേ്യാഗസ്ഥന് ശേഖരിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോഴപ്പണം എത്രവേണമെന്നും എങ്ങനെ കൈമാറ്റം നടക്കണമെന്നും രാജീവ് സ്വീഡിഷ് പ്രധാനമന്ത്രിക്ക് നിബന്ധനകള്‍ നല്കി. സ്വീഡനിലെ പ്രാദേശിക വികസനമാണ് ലക്ഷ്യമെന്ന് കാണിച്ച് ഒരു ഫൗണ്ടേഷന് ഉണ്ടാക്കി അതിലേക്ക് കോഴപ്പണം 50 ദശലക്ഷം സ്വീഡിഷ് ക്രോണ്‍സ് ഒഴുക്കുവാനും, അതില്‍ ഒരു ഭാഗം സ്വീഡിഷ് കൈകളിലും ബാക്കി ഇന്ത്യന്‍ പക്ഷത്തുള്ള അധികാരതലത്തിലുള്ള ദല്ലാളന്മാര്ക്കും ലഭിക്കുന്ന വ്യവസ്ഥയാണ് തീരുമാനിച്ചത്. പിന്നീട് ഒരു അന്വേഷണം വന്നാലും പിടിക്കപ്പെടാതിരിക്കാന്‍ സ്വീഡിഷ് അധികൃതരുടെ സഹായം ഉറപ്പുവരുത്തി പഴുതടച്ചുള്ള ഏര്‍പ്പാട്. സോണിയ ഗാന്ധിയുടെ സ്വന്തം ഒക്ടോവിയ ക്വട്ടറോച്ചിയെന്ന ദല്ലാളിലൂടെ ലഭിക്കേണ്ട വിഹിതം രാജീവ് കുടുംബത്തില്‍ എത്തുന്നതിന് കൃത്യമായ പദ്ധതി.
1986 ജനുവരിയില്‍ രണ്ടു പ്രധാനമന്ത്രിമാര്‍ തീര്‍പ്പാക്കിയ കാര്യം അതേ വര്‍ഷം മാര്‍ച്ച് 31നകം ഇടപാട് നടക്കണമെന്നായിരുന്നു ധാരണ. പക്ഷെ അതിലൊരാള്‍, സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമേ ഫെബ്രുവരിയില്‍ കൊല്ലപ്പെടുന്നു. ആ കൊലപാതകം ഇന്നും തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു. എങ്കിലും മാര്‍ച്ചില്‍തന്നെ ആയുധ ഇടപാട് നടക്കുകയും കോഴപ്പണം മുന്‍നിശ്ചയംപോലെ കൈമാറുകയും ചെയ്തു.
പുതിയ വെളിപ്പെടുത്തലുകളോടെ ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ആയുധ ഇടപാടുമായിബന്ധപ്പെട്ട അഴിമതിയുടെ മുഖ്യസൂത്രധാരന്‍ രാജീവ് ഗാന്ധിയാണെന്ന സംശയത്തിന് വഴിവെയ്ക്കുന്നു. ശബ്ദം രാജീവിന്റെ ആയിരുന്നെങ്കിലും പിന്നിലെ ചാലകശക്തി സോണിയ ഗാന്ധി ആയിരുന്നുവെന്നും അഭിപ്രായവും ഉയരുന്നു. സ്വീഡിഷ് റേഡിയോ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിടുകയും ഭാരതീയമാധ്യമങ്ങള്‍ വിഷയം ഉയര്‍ത്തുകയും ചെയ്തപ്പോള്‍ ഞാനും എന്റെ കുടുംബാംഗങ്ങളും ഇതില്‍ പങ്കുപറ്റിയിട്ടില്ല എന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി തടിയൂരാന്‍ രാജീവ് ശ്രമിച്ചു. മൂന്നു ദശകങ്ങളായി കേസ് ഇല്ലാതാക്കുവാനും തേച്ചുമായിച്ചുകളയുവാനുംകോണ്‍ഗ്രസ് പാര്‍ട്ടിയും രാജീവിന്റെ കുടുംബവും നിരന്തര ശ്രമത്തിലാണ്.
കോണ്‍ഗ്രസ് ഭരണകാലത്തെ വിദേശമന്ത്രിയായിരുന്ന മാധവ്സിങ് സോളാങ്കിയുടെ നാണംകെട്ട ഇടപെടലുകളും ബ്രിട്ടീഷ് ബാങ്കിലെ ക്വട്ടറോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ഒഴിവാക്കിപണമെടുക്കാന്‍ അയാളെ സഹായിക്കാന്‍ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ജി. ദത്ത ലണ്ടനില്‍ എത്തിയതുമൊക്കെ ആരുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു? ഹിന്ദുജ സഹോദരന്മാരുടെ കേസില്‍ ദല്‍ഹി ഹൈക്കോടതി നടത്തിയ വിധിക്കെതിരെ അപ്പീല്‍ നല്കുവാന് സിബിഐ അനുവാദം ചോദിച്ചപ്പോള്‍ നിഷേധിച്ചതും ചരിത്രമാണ്.
2003 ല്‍ അടല്‍ബിഹാരി വാജ്പയി സര്‍ക്കാര്‍ ആവശ്യപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സ്വീഡിഷ് അന്വേഷണ ഉദേ്യാഗസ്ഥന് തര്‍ജമ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിന് കൊടുക്കാന്‍ സ്വീഡിഷ് അധികൃതരെ ഏല്‍പ്പിച്ചുവെങ്കിലും 2004 ല്‍ സര്‍ക്കാര്‍ മാറിയതയോടെ ആ വഴിക്കുള്ള സാധ്യതകളും അടയ്ക്കപ്പെട്ടു.
കാലമേറെ കഴിഞ്ഞാലും ക്രിമിനല്‍ കുറ്റങ്ങള്‍ കുഴിച്ചുമൂടാന്‍ പാടില്ല. പുതിയ വസ്തുതകള്‍കൂടി കണക്കിലെടുത്തു പുനരന്വേഷണം നടക്കണം. സ്വിറ്റ്സര്‍ലണ്ടില്‍നിന്നും സ്വീഡനില്‍നിന്നും ഒക്കെ ലഭിച്ചിട്ടുള്ള രേഖകള്‍ പൊടിതട്ടിയെടുക്കണം. അന്വേഷണത്തോട് സഹായിക്കാന്‍ സ്വീഡിഷ് അന്വേഷണ ഉദ്യോഗസ്ഥന് തയ്യാറാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ധീരജവാന്മാര് വഞ്ചിക്കപ്പെട്ടതിന്, രാഷ്ട്രം വഞ്ചിക്കപ്പെട്ടതിന്, കണക്കുപറയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: