അടിമാലി : സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന പാചകത്തൊഴിലാളികള്‍ക്ക് വേതനം ഇല്ല. അധ്യയനവര്‍ഷം ആരംഭിച്ചു രണ്ടുമാസം കഴിയാറായിട്ടും പല തൊഴിലാളികള്‍ക്കും വേതനം ലഭിച്ചിട്ടില്ല.
സ്കൂള്‍ പാചകത്തൊഴിലാളികളുടെ സേവനം സ്ഥിരം ജീവനക്കാരുടേതിന് തുല്യമായി പരിഗണിച്ച് സര്‍ക്കാരുത്തരവ് ഇറങ്ങിയെങ്കിലും മാനേജ്മെന്റ് സ്കൂളുകളിലുള്‍പ്പെടെ തൊഴിലാളികളോടുള്ള അവഗണന തുടരുന്നു. പല ഹെഡ്മാസ്റ്റര്‍മാരും പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ച് റിപ്പോര്‍ട്ടും ബില്ലും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്ക് നല്കാന് കാലതാമസം വരുത്തിയതും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലെ ജീവനക്കാരുടെ അനാസ്ഥയുമാണ് ശമ്പളം വൈകാന്‍ കാരണം.
എല്ലാമാസവും രണ്ടാം തീയതിതന്നെ പാചകത്തൊഴിലാളികള്‍ക്കു ശമ്പളം നല്‍കണമെന്നാണു തൊഴിലാളി യൂണിയനുകളുടെ ആവശ്യം. ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് 500 രൂപയും അഞ്ചു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 550 രൂപയും പത്തു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 600 രൂപയുമാണ് ദിവസവേതനം.
500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ടു പാചകത്തൊഴിലാളികളെ നിയമിക്കണമെന്നാണ് ചട്ടം. മുന്‍വര്‍ഷങ്ങളില്‍ പാചകത്തൊഴിലാളികളുടെ വേതനം സ്കൂളധികൃതര്‍ തട്ടിയെടുക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അതത് എഇഒ ഓഫിസുകളില്‍നിന്ന് വേതനം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. വര്‍ഷങ്ങളോളം തുച്ഛമായ ശമ്പളത്തിനു ജോലിചെയ്ത പാചകത്തൊഴിലാളികള്‍ക്കായി പെന്ഷന് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പാചകത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പെന്ഷന്, ക്ഷേമനിധി പദ്ധതികള്‍ നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് ദേശീയ സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്തമാസം അഞ്ചിന് കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: