നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബീഹാറില്‍ ബിജെപി-ജെഡിയു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അതിന് അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്.
2015 നവംബറില്‍ ബിജെപി വിരുദ്ധ മഹാസഖ്യത്തിലൂടെ അധികാരത്തില്‍ വന്ന നിതീഷ് ബുധനാഴ്ച രാജിവച്ചശേഷം ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്ക്കുന്ന ലാലുപ്രസാദിന്റെ കുടുംബം നേതൃത്വം നല്കുന്ന ആര്‍ജെഡിയുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് നിതീഷ് രാജിവച്ചത്. അഴിമതിക്കാരെ തള്ളി പുറത്തുവന്നാല്‍ നിതീഷിനെ പിന്തുണയ്ക്കാമെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരുമായി സഹകരിക്കാന്‍ ഇനി തനിക്കാവില്ലെന്ന് നിതീഷ് നിലപാടെടുത്തതോടെയാണ് ബീഹാര്‍ രാഷ്ട്രീയത്തില്‍ നാടകീയമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നത്.
ബീഹാറില്‍ ബിജെപിയെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്നതിന്റെ ആഘോഷം കോണ്‍ഗ്രസ് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരായ മഹാസഖ്യത്തിന്റെ മാതൃകയാണിതെന്നും, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറാന്‍ പോകുന്ന അദ്ഭുതത്തിന്റെ വിളംബരമാണെന്നുമൊക്കെ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. ബിജെപി സഖ്യത്തില്‍നിന്ന് നിതീഷിനെ അടര്‍ത്തിയെടുത്താണ് കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്. നരേന്ദ്രമോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബീഹാറിലുള്‍പ്പെടെ നേടിയ ചരിത്രപരമായ വിജയം ഇക്കൂട്ടരുടെ വായടപ്പിച്ചു. ഇതിന് മറുപടിയായി നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയം ചിത്രീകരിക്കപ്പെട്ടു. അതാണിപ്പോള്‍ അല്‍പ്പായുസ്സായത്.
അഴിമതിയും അരാജകത്വവും സ്വജനപക്ഷപാതവും അഴിഞ്ഞാടിയ ബീഹാറിലെ ലാലുവിന്റെ ‘ജങ്കിള്‍ രാജി’ന് അറുതിവരുത്തിയത് ബിജെപി-ജെഡിയു ഭരണമായിരുന്നു. നിതീഷ് മുഖ്യമന്ത്രിയും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയുമായി മുന്നേറിയ ഭരണം വികസനത്തിന്റെ പുതിയ പാതയിലേക്ക് സംസ്ഥാനത്തെ ആനയിച്ചു. ഈ ഭരണത്തില്‍ അഴിമതിയെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഭരണം തുടര്‍ന്നാല്‍ തങ്ങളുടെ രാഷ്ട്രീയ മേല്‍വിലാസംപോലും നഷ്ടമാകുമെന്ന് ഭയന്നവര്‍ നടത്തിയ കുത്തിത്തിരിപ്പുകളാണ് ബിജെപി സഖ്യമുപേക്ഷിക്കാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്. കുറഞ്ഞ ഇടവേളക്കുശേഷം പുതിയ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം തുടങ്ങി അധികം കഴിയുന്നതിനു മുന്‍പേ താന്‍ തെറ്റായ ക്യാമ്പിലാണെന്ന് നിതീഷിന് ബോധ്യമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ലാലുവിന്റെ ആര്‍ജെഡി മാറിയപ്പോള്‍ത്തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ അപകടം മണത്തിരുന്നു. മകനെ ഉപമുഖ്യമന്ത്രിയാക്കി പിന്‍വാതില്‍ ഭരണം നടത്താനാണ് ലാലു ശ്രമിച്ചത്. തന്റെ പിന്തുണയില്ലെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ഇടക്കിടെ ലാലു ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറ്റാനുള്ള ലാലുവിന്റെ അടവുനയമായിരുന്നു ഇത്. തന്റെ പിന്തുണ വേണമെങ്കില്‍ അഴിമതി നടത്താന്‍ അനുവദിക്കണം എന്നുതന്നെയാണ് ലാലു, നിതീഷിനോട് പറയാതെ പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് വന്നത്. ഇത് അവസരമാക്കിയ നിതീഷ് മഹാസഖ്യത്തിനൊപ്പം നില്‍ക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗം നിതീഷ് ബഹിഷ്കരിക്കുകകൂടി ചെയ്തപ്പോള്‍ ചിത്രം വ്യക്തമായി. രാംനാഥ് കോവിന്ദ് ചരിത്രപരമായ വിജയം നേടിയതിന്റെ ബഹുമതി നിതീഷിനും അവകാശപ്പെട്ടതായി.
ലാലുവും നിതീഷും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത വ്യക്തമായെങ്കിലും സര്‍ക്കാരിനെ എങ്ങനെയെങ്കിലും താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. അഭിപ്രായ ഭിന്നത അഴിമതിയുടെ കാര്യത്തിലാണെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് കോണ്‍ഗ്രസ് നേതൃത്വം നിതീഷുമായി നിരന്തരമായ ചര്‍ച്ചയിലേര്‍പ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും നിതീഷുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെട്ടതായി ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മനസ്സുകൊണ്ട് കോണ്‍ഗ്രസിനെയും ലാലുവിനെയും തള്ളിയ നിതീഷ് ഉറച്ച തീരുമാനം എടുത്തിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി അകന്നുനില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും, രാഷ്ട്രീയ അസ്പൃശ്യത കാലഹരണപ്പെട്ട കാര്യമാണെന്നും നിതീഷ് തിരിച്ചറിഞ്ഞു.
ബിജെപി പിന്തുണയോടെ നിതീഷ് ഒരിക്കല്‍ക്കൂടി ബീഹാറില്‍ അധികാരത്തിലെത്തിയതോടെ രാജ്യം കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ഒന്നുകൂടി അടുത്തിരിക്കുകയാണ്. നരേന്ദ്ര മോദിക്കെതിരെ നിതീഷ്കുമാറിനെ അവതരിപ്പിച്ചത് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനൊന്നും ആയിരുന്നില്ല. ബീഹാറിന്റെയും രാജ്യത്തിന്റെയും ഉത്തമതാല്‍പ്പര്യം സംരക്ഷിക്കാനുമായിരുന്നില്ല. നരേന്ദ്രമോദിയുടെ മുന്നേറ്റം ചെറുക്കാനായിരുന്നു. ഇത് വിജയിച്ചില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി അദ്ദേഹം പറഞ്ഞതും പറയാത്തതുമൊക്കെ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. എന്നാല്‍ താന്‍ നരേന്ദ്രമോദിക്കെതിരല്ലെന്നും തനിക്ക് പ്രധാനമന്ത്രിയാവേണ്ടെന്നും അടുത്തിടെ പറഞ്ഞത് മാധ്യമങ്ങള്‍ മുക്കി. വാര്‍ത്ത കൊടുത്തവര്‍പോലും അത് ചര്‍ച്ചയാക്കിയില്ല. അതെന്തായാലും ബീഹാറിലെ ഇപ്പോഴത്തെ ബിജെപി-ജെഡിയു സഖ്യത്തിലൂടെ നരേന്ദ്രമോദിക്കെതിരായ മഹാസഖ്യം ചാപിള്ളയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: