മായം ചേര്‍ക്കല്‍ എന്ന മഹാവിപത്ത് നമ്മെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കള്ളക്കച്ചവടക്കാര്‍ ഒരുനിമിഷം ചിന്തിക്കുമോ?
നല്ല സാധനം കിട്ടാന്‍ എത്ര പണവും കൊടുക്കാന്‍ തയ്യാറുള്ളവരാണ് അധികവും. നല്ല സാധനം വാങ്ങാന്‍ തന്നെയാണ് എല്ലാവര്ക്കും താല്‍പ്പര്യം. കയറ്റുമതി ചെയ്യുന്ന സാധനങ്ങളില്‍ എന്തെങ്കിലും പിശകുവന്നാല്‍ എന്നന്നേക്കുമായി ആ വിപണി നഷ്ടപ്പെടാനുമിടയുണ്ട്. നമ്മുടെ വളര്‍ന്നുവരുന്ന തലമുറ ആ നഷ്ടം സഹിക്കേണ്ടിവരും.
ഇന്ത്യയ്ക്കകത്ത് വില്‍ക്കുന്നവയും നാട്ടിന്‍പുറങ്ങളില്‍ വില്ക്കുന്നവയുമൊക്കെയാണ് മായം ചേര്പ്പിന് വളരെ അടിപ്പെടുന്നത്. ഒരു സാധനവും മനസ്സുറച്ച് വാങ്ങാനാവുന്നില്ല.
നല്ല തേങ്ങ ഉണക്കി ആട്ടിയ വെളിച്ചെണ്ണ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് ഇപ്പോഴത്തെ ഈ കൊഴുത്ത വെളിച്ചെണ്ണ തൊട്ടുനോക്കുമ്പോഴേ കള്ളം മനസ്സിലാകും. വെളിച്ചെണ്ണ നേര്‍ത്തതാണ്. കൊഴുത്തതല്ല. മണവും രുചിയും നല്ലതുമാണ്. കുടുംബശ്രീക്കാരുടെ വെളിച്ചെണ്ണ മാത്രമാണ് നല്ലതായി തോന്നിയിട്ടുള്ളത്.
ഒരു സംഭവം പറയട്ടെ. നാട്ടിന്‍പുറത്ത് ധാരാളം പുളിയും മരങ്ങളുമുള്ള വീട്ടില്‍ ചെന്നപ്പോള്‍ വീടിന്റെ പുറകിലായി അലക്ഷ്യമായി പാളകളില്‍ കുന്നുകൂട്ടി പുളി അടര്‍ത്തി എടുത്തത് വച്ചിരിക്കുന്നതു കണ്ടു. വര്‍ത്തമാനം പറഞ്ഞിരുന്ന കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു. അമ്മേ ആ പുളിയെല്ലാം തുറന്നിരിക്കുകയാണല്ലോ. അടച്ചുവയ്ക്കാത്തതെന്തെന്ന് ചോദിച്ചു. ഓ അത് വില്‍ക്കാനുള്ളതാ മോളെ എന്ന് നിസ്സാരമാക്കിയ മറുപടിയാണ് കിട്ടിയത്. മനസ്സില്‍ വിഷമം തോന്നിയെങ്കിലും ഞാന്‍ പിന്നെ ഒരഭിപ്രായവും പറഞ്ഞില്ല.
അത് സാധാരണ രീതിയാണെന്ന് മനസ്സിലാക്കി. വളരെ ചുരുക്കം ആളുകളേ വില്‍ക്കാനുള്ളവ വൃത്തിയായി സൂക്ഷിക്കാറുള്ളൂ. നമുക്ക് അത് വാങ്ങേണ്ടിവരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാവൂ. പണം കൊടുത്താലും നല്ല സാധനം ഉണ്ടെങ്കിലല്ലേ കിട്ടൂ. കര്‍ശനമായ നിയമങ്ങളിലൂടെ, നിയന്ത്രണങ്ങളിലൂടെ ഈ മായം ചേര്ക്കലുകള് തടഞ്ഞേ മതിയാവൂ.
എസ്. വിഷ്ണു നമ്പൂതിരി, പട്ടാമ്പി
ഇടതുപക്ഷ കുബേരന്മാര്
ഇടതുപക്ഷ കുബേരന്മാരുടെ അവസാന അത്താണിയാണ് കേരളം. പിടിച്ചുനില്ക്കാന് പതിനെട്ട് അടവും പയറ്റും. കേരളത്തില്‍ കോണ്‍ഗ്രസിനെ അവരുടെ ബി.ടീമാക്കിയതുപോലെ ബിജെപിയെ സി-ടീമാക്കാന്‍ കഴിയുമോ എന്നവര്‍ ചിന്തിക്കും.
അങ്ങനെ അവരുടെ ഏജന്റുമാരെ പാര്‍ട്ടിയില്‍ കടത്തിവിടാന്‍ ശ്രമിക്കും. അതിനുവേണ്ടി ഓടിക്കയറി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കാതിരിക്കുന്നതാണ് ഉചിതമെന്ന് ജനം വിശ്വസിക്കുന്നു.
കാര്യശേഷിയും കര്‍മ്മബോധവുമുള്ള സംഘടനാ പ്രവര്‍ത്തകരെ ചുമതലകള്‍ ഏല്‍പ്പിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാന്‍ മനക്കരുത്തുള്ള നേതൃനിരയെ വാര്‍ത്തെടുക്കണം.
ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കാനും അവഹേളിക്കാനും ക്യാമറ കണ്ണും കാതും തുറന്ന് വച്ചിരിക്കുന്നവര്‍ ഇവിടെയുണ്ട് എന്നുള്ള കാര്യം അറിയാത്തവര്‍ ചുരുക്കം. അത്തരക്കാരുടെ അടവുകളൊന്നും കേരളത്തിനുപുറത്ത് ചെലവാകാറില്ല.
അപ്പോള്‍ ആ ദേഷ്യമെല്ലാം ഇവിടുത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് കാണിക്കും. കാരണം മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ നിഗൂഢമാര്ഗങ്ങളേയും തുറന്നെതിര്‍ക്കുന്നത് സംഘപരിവാറാണല്ലോ.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തി അധികാരം പിടിക്കണമെന്നാണ് കേരളത്തിലെ നിഷ്പക്ഷമതികള്‍ ആഗ്രഹിക്കുന്നത്.
മോഹന്‍കുമാര്‍,
പോത്തന്‍കോട്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: