ആമ്പല്ലൂര്‍ : ദേശീയപാതയില്‍ സിഗ്നലിനോട് ചേര്‍ന്ന് ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് അപകടം വിളിച്ചു വരുത്തുന്നു. ദേശീയപാതയിലൂടെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പ്രധാന പാതയില്‍ നിര്‍ത്തി ആളെ കയറ്റുന്നതാണ് മറ്റ് വാഹനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നത്. ചാലക്കുടി ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളെല്ലാം പ്രധാനപാതയിലാണ് നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ഇത് സിഗ്നലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ അപകടസാധ്യത വര്‍ദ്ധിക്കുന്നു.
ബസുകള്‍ ദേശീയപാതയോരത്ത് നിര്‍ത്തുന്നത് മൂലം സിഗ്നലില്‍ കാത്ത് കിടക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോള്‍ ഇവിടെ ഗതാഗത തടസ്സം നിത്യസംഭവമാണ്. കൂടിയ വേഗതയില്‍ വാഹനങ്ങള്‍ പോകുന്ന പ്രധാന പാതയില്‍ ബസ്സുകള്‍ പെട്ടെന്ന് വേഗത കുറക്കുന്നത് മൂലം പിന്നില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. പ്രധാന റോഡിലൂടെ വരുന്ന ബസ്സുകള്‍, സ്റ്റോപ്പുകള്‍ക്ക് മുമ്പ് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് ബേയില്‍ നിര്‍ത്തി ആളെ കയറ്റിയാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമൊഴിവാക്കാമെങ്കിലും പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: