ഉഴവൂര്‍: ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം പിന്നിട്ട ആശുപത്രി കെട്ടിടം ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്. നിലവിലുള്ള പ്രാഥമികാരാഗോയ കേന്ദ്രത്തെ മുന്‍രാഷ്ട്രപതി കെ.ആര്. നാരയണന് മെമ്മോറിയല്‍ ആശുപത്രിയാക്കി ഉയര്‍ത്തി, അതിനായി നിര്‍മ്മിച്ച കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും തന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ഡിഎംഒയുടെ നിലപാട്.
നേരത്തെ ഉണ്ടായിരുന്ന മുഴുവന്‍ കെട്ടിട സമുച്ചയങ്ങളും ഒന്നാകെ പൊളിച്ച് നീക്കി 75 സെന്റ് സ്ഥലത്ത് മൂന്നുനില കെട്ടിട നിര്‍മ്മാണം 2010-ലാണ് ആരംഭിച്ചത്. പിന്നീട് മൂന്നു നിലക്കുകൂടി ഫണ്ട് അനുവദിച്ചു. 2016 ഫെബ്രുവരിയില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അവകാശപെട്ട് ഉദ്ഘാടനവും നടത്തി.
എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റിയില്ല. പെതുമരാമത്ത് വകുപ്പ് വൈദ്യുതിയും വെള്ളവും ലഭിക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വെള്ളവും, വൈദ്യൂതിയും നല്കിയാല് ആറുനില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കാമെന്നും ബാക്കി നിലകളില്‍ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്കും ഫണ്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്കും സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രി തലത്തിലേയ്ക്ക് വളര്‍ത്തുന്നതിനായി ശ്രമിക്കാമെന്നുമാണ് ഡിഎംഒയുടെ അഭിപ്രായം.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പഴയ കുളം തേകാതെ വൃത്തിഹീനമായാണ് കിടക്കുന്നത്. ഈ കുളം വൃത്തിയാക്കിയാല്‍ തന്നെ ആവശ്യത്തിന് ജലം ലഭിക്കാവുനനതാണ്. കുളത്തിനുള്ളില്‍ കാടുപിടിച്ച് മതിലുകള്‍ വിണ്ടുകീറിയ നിലയിലാണ്. കുളത്തിനകത്ത് മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുകയാണ്. ആശുപത്രിയെക്കുറിച്ചുള്ള എംഎല്‍എയുടേയും ബ്ലോക്ക് പഞ്ചായത്തിന്റേയും ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവാണ് വെള്ളം ലഭിക്കുന്ന കുളം സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും ബ്ലോക്ക് പഞ്ചായത്തോ എംഎല്‍എയോ നടത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: