തിരുവനന്തപുരം: തലസ്ഥാനത്തെ മൊബൈല്‍ഫോണ്‍ കടയില്‍ നിന്ന് 16 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. 16,66,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ക്കൊപ്പം 1,91,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച അതിരാവിലെ നടന്ന കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമാണെന്ന് പോലീസ് കരുതുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് പോലീസ് പരിശോധിച്ചുവരികയാണ്.
ആപ്പിള്‍, സാംസങ്, ഓപ്പോ എന്നീ കമ്പനികളുടെ ഫോണുകള്‍ മാത്രമാണ് കവര്‍ന്നത്. ആപ്പിളിനൊപ്പം അനുബന്ധ സാമഗ്രികളും കൊണ്ടുപോയി. പായ്ക്കറ്റുകള്‍ പൊളിച്ചാണ് ഫോണുകള്‍ എടുത്തിരിക്കുന്നത്. ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് ഓവര്‍ബ്രിഡ്ജിനടുത്തുള്ള സ്ഥാപനമാണ് കവര്‍ച്ചയ്ക്കിരയായത്. മോഷണം നടക്കുന്ന സമയം ഇതിനു മുന്നിലൂടെ പോലീസ് ജീപ്പ് കടന്നുപോയ ദൃശ്യവും സിസിടിവിയിലുണ്ട്.
ഒരാഴ്ചയായി കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് വ്യാപകമായി മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെടുന്നു. ഇതിന്റെയെല്ലാം പുറകില്‍ ഒരേ സംഘമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എറണാകുളം പാലാരിവട്ടത്ത് ജൂലൈ 22 നും കൊല്ലത്ത് 24 നും സമാനമായ മോഷണം നടന്നിരുന്നു. യഥാക്രമം 18, 13 ലക്ഷം രൂപ വീതം വിലപിടിപ്പുള്ള ഫോണുകളാണ് മോഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകമാനം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തലസ്ഥാനനഗരത്തില്‍ പോലീസിന്റെ മൂക്കിന് തുമ്പത്ത് മോഷണം ആവര്‍ത്തിക്കുകയായിരുന്നു.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ മോത്തിഹാരി സ്വദേശികളാണ് മോഷണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. കവര്‍ന്ന ഫോണുകള്‍ നേപ്പാളിലേക്ക് കടത്താറാണ് ഇവരുടെ പതിവ്. രാജ്യത്തിന് പുറത്തുപോകുന്നതിനാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗം അടക്കം കടയില്‍ പരിശോധനയ്ക്കെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: