കോഴിക്കോട്: മതഭീകരര്‍ അടിച്ചമര്‍ത്താന്‍ ആഗ്രഹിച്ച ചേകന്നൂര്‍ മൗലവിയുടെ വാക്കുകള്‍ വെബ്സൈറ്റിലേക്ക്.
മുസ്ലീം മതകാര്ക്കശ്യത്തിനും പൗരോഹിത്യത്തിനുമെതിരെ പ്രസംഗിച്ച്, ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജീവന് വെടിയേണ്ടിവന്ന മുഹമ്മദ് അബുല്ഹസന് ബാഖവിയെന്ന ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയാണ് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ച് പ്രഭാഷണങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കുന്നത്. മൗലവിയുടെ രക്തസാക്ഷിദിനമായ 29ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ www.moulavichekanoor.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം ഡോ. എം.എന്‍. കാരശ്ശേരി നിര്‍വ്വഹിക്കും.
രാവിലെ 10ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. മതഭീകരതയ്ക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ വിശാല കൂട്ടായ്മക്ക് സമ്മേളനം രൂപം നല്‍കും.
ചേകന്നൂര്‍ സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആരംഭഘട്ടം പരിചയപ്പെടുത്തുന്ന വെബ്സൈറ്റില്‍ മുസ്ലീം സമുദായം ആചരിച്ചുവരുന്ന അഞ്ച് നേര നമസ്കാരത്തിലെ ഖുര്‍ആന്‍ വിരുദ്ധകാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് വിളിയിലെ ഏഴില്‍പരം തെറ്റുകളും ചൂണ്ടിക്കാട്ടുന്നു. പുതിയ വെബ്സൈറ്റ് മതതീവ്രവാദികള്‍ക്ക് ശക്തമായ താക്കീതായിരിക്കുമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണക്കാരെ ചൂഷണം ചെയ്യുന്ന മത കച്ചവടത്തെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ ഭയക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.എസ്.എസ്. ഭാരവാഹികളായ കെ.കെ. സാലിം ഹാജി, ഡോ. ജലീല്‍ പുറ്റെക്കാട്, എം.എസ്. റഷീദ് എന്നിവര്‍ പറഞ്ഞു.
എന്നാല്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഒരു വിഭാഗം ഇന്ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ചേകന്നൂര്‍ മൗലവി രക്തസാക്ഷി ദിനാചരണം നടത്തുന്നുണ്ട്.രാവിലെ പത്ത് മുതല്‍ ഖുര്‍ആന്‍ പഠനക്ലാസും സെമിനാറും കുടുംബസംഗമവും നടക്കും. ചേകന്നൂര്‍ അനുസ്മരണ സെമിനാര്‍ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ ഉദ്ഘാടനം ചെയ്യും.
സ്വാമി ചിദാനന്ദപുരി, ഡോ.എം.എന്‍. കാരശേരി, ജാമിദ ടീച്ചര്‍, കെ. അജിത, വി.പി. സുഹ്റ, നടന് മാമുക്കോയ തുടങ്ങിയവര്‍ പങ്കെടുക്കും. തെറ്റിദ്ധാരണ കൊണ്ടാണ് മറ്റൊരു വിഭാഗം പ്രത്യേക പരിപാടി നടത്തുന്നതെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഖുര്‍ആന്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: