ആലപ്പുഴ: മാരാരിക്കുളം കടല്‍തീരത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നതിലും അധികൃതര്‍ക്ക് ഇരട്ടത്താപ്പ്. കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചില കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കിലും, പ്രമുഖ മാധ്യമ ഗ്രൂപ്പ് നടത്തിയ കയ്യേറ്റം കണ്ടില്ലെന്ന് നടിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ സിംഫണി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ ഒരേക്കര്‍ കയ്യേറ്റമാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്.
എന്നാല്‍ സമീപത്തെ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ തീരദേശനിയന്ത്രണ നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് നടത്തിയ കയ്യേറ്റം അധികൃതര്‍ കണ്ട ഭാവം നടിച്ചില്ല, ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്കും മൗനം. ബീച്ചില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വ്യാപകമായി കടലോരം കയ്യേറിയിരിക്കുന്നത്.
നിര്‍മ്മാണത്തിനിടെ നാട്ടുകാര്‍ നിരവധി പരാതികളും ആക്ഷേപങ്ങളും ഉന്നയിച്ചെങ്കിലും സ്വാധീനത്തിനും പണത്തിനും മുന്നില്‍ എല്ലാ തടസ്സങ്ങളും വഴിമാറി. റിസോര്‍ട്ടിന്റെ പണി തീര്‍ന്നെങ്കിലും ഇവിടെ യാതൊരു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഇവിടെ ആള്ക്കാര് വന്നു പോകുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാഷ്ട്രീയക്കാരും സര്‍ക്കാരും റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലാണ് സിപിഎം ഏറ്റവും ശക്തമായി എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന മാധ്യമ ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം.
കടലാക്രമണഭീതി മുതലെടുത്ത് പൊന്നുംവില നല്കി ജില്ലയുടെ തീരപ്രദേശങ്ങള്‍ മാഫിയകള്‍ കയ്യടക്കുകയാണ്. മാരാരിക്കുളം തെക്ക്- വടക്ക്, അര്‍ത്തുങ്കല്‍, ചേന്നവേലി, ആലപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് റിസോര്‍ട്ട് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് റിസോര്‍ട്ട് മാഫിയയുടെ നീക്കമെന്നാണ് ആക്ഷേപം.
സുനാമി മേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭത്തിന്റെ മറവിലാണ് റിസോര്‍ട്ട് മാഫിയ തീരവാസികളെ കബളിപ്പിക്കുന്നത്.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ഏക്കറുകണക്കിന് ഭൂമിയാണ് വിറ്റഴിക്കപ്പെട്ടത്.
മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുവാനായി വന്ലോബിയും ഇവിടെ രംഗത്തുണ്ട്. തീരദേശ പരിപാലന നിയമപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ഇതുമറയാക്കിയാണ് ടൂറിസം മാഫിയകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: