ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിലെത്തിയ ജനതാദള്‍-യു കേന്ദ്ര ഭരണത്തിലും പങ്കാളിയാകും. ഉടന്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ജെഡിയുവിന് കാബിനറ്റ് പദവിയുള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാജ്യസഭാ എംപി ശരത് യാദവും മന്ത്രിമാരാകുമെന്നും സൂചനയുണ്ട്. ഇരുവരും നേരത്തെ കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.
പുനഃസംഘടനയെക്കുറിച്ച് ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്സഭയിലും രാജ്യസഭയിലും ജെഡിയു കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുമെന്ന് വക്താവ് കെ.സി. ത്യാഗി വ്യക്തമാക്കി. ലോക്സഭയില്‍ രണ്ടും രാജ്യസഭയില്‍ പത്തും സീറ്റുകളാണ് ജെഡിയുവിനുള്ളത്.
നിരവധി ഒഴിവുകളാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ താത്കാലിക ചുമതല. വെങ്കയ്യ നാഡിയു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ വാര്‍ത്താവിതരണ വകുപ്പ് സ്മൃതി ഇറാനിക്കും നഗര വികസനം നരേന്ദ്ര തോമറിനും കൈമാറി.
പരിസ്ഥിതി മന്ത്രിയായ അനില്‍ മാധവ് ദവെയുടെ മരണത്തിന് ശേഷം വകുപ്പിന്റെ ചുമതല ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനാണ്. ജിഎസ്ടി, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുള്ള സാഹചര്യത്തില്‍ പ്രതിരോധവും ധനകാര്യവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ജയ്റ്റ്ലിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അഞ്ച് വകുപ്പുകളാണ് തോമറിനുള്ളത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കും അഴിച്ചുപണി. പുനഃസംഘടനയ്ക്ക് ശേഷം ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനമൊഴിവാക്കിയാല് നിതീഷിന് പ്രധാന വകുപ്പ് തന്നെ നല്‍കാനാണ് സാധ്യത. 24 കാബിനറ്റ് മന്ത്രിമാരടക്കം 79 മന്ത്രിമാരുമായാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത്. അതേവര്‍ഷം നവംബറിലും കഴിഞ്ഞ വര്‍ഷം ജൂലൈയിലും അഴിച്ചുപണി നടന്നു. ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളും പുനഃസംഘടനയില്‍ പ്രതിഫലിക്കും.
ലാലുവുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് നിതീഷിനെ മോദി അഭിനന്ദിച്ചിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നേരത്തെ നിതീഷ് ബിജെപിയുമായുള്ള ബന്ധം അവസാനിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്തു. ജെഡിയു പിന്തുണ പാര്‍ലമെന്റിലും എന്‍ഡിഎക്ക് ശക്തി പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: