ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ക്രൈസ്തവ സെമിത്തേരിയില്‍ കല്ലറ പണിത സംഭവത്തില്‍ വിചിത്രവും പരസ്പരവിരുദ്ധവുമായ വിശദീകരണവുമായി സഭാ അധികൃതര്‍. നാരായണന് ക്രിസ്ത്യാനിയായതിനാലാണ് കല്ലറ പണിതതെന്ന് ദല്‍ഹി സിമട്രീസ് കമ്മിറ്റി ചെയര്മാന് റവ.ഫാദര്‍.ജെ. റിബെല്ലോ ‘ജന്മഭൂമി’യോട് പറഞ്ഞു.
നാരായണന്റെ ഭാര്യ ഉഷ നാരായണന് ക്രൈസ്തവ സഭാംഗമായിരുന്നു. ഉഷയുടെ മരണസമയത്ത് നാരായണന് ക്രിസ്ത്യാനിയാണെന്ന് ബന്ധുക്കളാണ് പറഞ്ഞത്. ഇവരുടെ ആവശ്യപ്രകാരമാണ് ഉഷയുടെ കൂട്ടത്തില്‍ നാരായണനും കല്ലറ പണിതത്. ഇതിന്റെ രേഖകള്‍ ഓഫീസിലുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നോയെന്ന് അറിയില്ല, റിബല്ലോ വിശദീകരിച്ചു. ഏത് ബന്ധുവാണ് ഇതു പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ റിബല്ലോ തയാറായില്ല.
നാരായണന്റെ മക്കളും കോട്ടയത്തെ ബന്ധുക്കളും നാരായണന് ജീവിച്ചതും മരിച്ചതും ഹിന്ദുവായാണെന്ന് വ്യക്തമാക്കുമ്പോഴാണ് സഭാ അധികൃതര്‍ നുണ പ്രചരിപ്പിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ദല്‍ഹിയിലെ ക്രൈസ്തവ സഭകള്‍ക്ക് പൊതുവായി പണിത സെമിത്തേരിയാണ് പ്രൃഥ്വിരാജ് റോഡിലുള്ളത്. മുഴുവന്‍ സഭകള്‍ക്കും സെമിത്തേരിയില്‍ ഭൂമി തിരിച്ച് നല്കി. ഇതിന് മേല്‍നോട്ടം വഹിക്കുന്ന ദല്‍ഹി സിമട്രീസ് കമ്മിറ്റിയുടെ ചെയര്മാന് റവ. ഫാദര്‍ റിബല്ലോ കത്തോലിക്കാ സഭ ദല്‍ഹി അതിരൂപയുടെ ഫിനാല്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററും കൂടിയാണ്.
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള വൈസ്രോയി പള്ളിയെന്നറിയപ്പെടുന്ന കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദ റിഡംപ്ഷനിലാണ് ഉഷ നാരായണന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നത്. സിഎന്‍ഐ സഭയ്ക്ക് സെമിത്തേരിയില്‍ അനുവദിക്കപ്പെട്ട സ്ഥലത്താണ് ഇപ്പോഴത്തെ വിവാദ കല്ലറ പണിതിട്ടുള്ളത്.
കല്ലറ ഉപയോഗപ്പെടുത്തി മുന്‍ രാഷ്ട്രപതിയെ ക്രിസ്ത്യാനിയാക്കി വ്യാജചരിത്രമുണ്ടാക്കാനുള്ള നീക്കമാണ് സഭ നടത്തുന്നത്. ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ളതാണ് സെമിത്തേരി. ഇത്രയും വര്‍ഷം സര്‍ക്കാരില്‍നിന്നുള്‍പ്പെടെ കല്ലറ മറച്ചുവച്ചതിനും മറുപടി പറയേണ്ടിവരും.
മക്കള്‍ പറയുന്നു; അച്ഛന് ജീവിച്ചത് ഹിന്ദുവായി
ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ജീവിച്ചതും മരിച്ചതും ഹിന്ദുവായിട്ടെന്ന് മക്കളായ ചിത്രയും അമൃതയും. എല്ലാ മതങ്ങളെയും അദ്ദേഹം ബഹുമാനിച്ചിരുന്നു. ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ച ശേഷം, നാരായണന്റെ പേരില്‍ ദല്‍ഹിയിലെ ക്രൈസ്തവ സെമിത്തേരിയില്‍ കല്ലറ പണിത വിവാദത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
ഹിന്ദു വിശ്വാസമനുസരിച്ചാണ് രാജ്ഘട്ടിന് സമീപത്ത് അദ്ദേഹത്തെ സംസ്കരിച്ചത്.
എല്ലാ വര്‍ഷവും ചരമ വാര്‍ഷിക ദിനത്തില്‍ സമാധിയില്‍ പ്രാര്‍ത്ഥന നടക്കാറുണ്ട്. സംസ്കാരത്തിന് ശേഷം ചിതാഭസ്മം നാല് ഭാഗങ്ങളാക്കിയിരുന്നു. ഒരു ഭാഗം ഹരിദ്വാറില്‍ ഗംഗയിലും രണ്ടാമത്തേത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളോടെ ഭാരതപ്പുഴയിലും. നിമജ്ജനം ചെയ്തു. അച്ഛന്റെ ഇളയ സഹോദരന് ഭാസ്കരനാണ് ഭാരതപ്പുഴയിലെ ചടങ്ങുകള്‍ ചെയ്തത്. മൂന്നാമത്തെ ഭാഗമുപയോഗിച്ച് മാതാപിതാക്കളെ അടക്കിയ കോട്ടയം തറവാട്ടില്‍ സ്മാരകം നിര്‍മ്മിച്ചു.
നാലാമത്തെതാണ് ദല്‍ഹി സിമട്രീസ് കമ്മറ്റിയുടെ സെമിത്തേരിയല്‍ ഉഷ നാരായണന്റെ കല്ലറയ്ക്കൊപ്പം ചേര്‍ത്തത്. അമ്മയുടെ ആഗ്രഹപ്രകാരമാണിത് ചെയ്തത്. തികച്ചും സ്വകാര്യ വിഷയമാണിതെന്നും വിവാദം അവസാനിപ്പിക്കണമെന്നും മക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: