തിരുവനന്തപുരം: കോര്പ്പറേഷന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസിനു മുന്നിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചു പൊളിച്ചു. പാതിരാത്രിയില്‍ സിപിഎം സംഘം അഴിച്ചുവിട്ട അക്രമം എസ്ഐ അടങ്ങുന്ന പോലീസ് സംഘം നോക്കിനിന്നു. അക്രമത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ സിസിടിവി യില്‍ പതിഞ്ഞതിനാല്‍ പ്രതികളെ ഉടന്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. പോലീസിന്റെ നിഷ്ക്രിയത്വവും ഇതിലൂടെ പുറത്തായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവുമായ ഐ.പി.ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന് സാജ്കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ ഒമ്പതംഗ സംഘമാണ് അക്രമം നടത്തിയത്. കുമ്മനം രാജശേഖരന്റേതുള്പ്പടെ ഉള്‍പ്പടെ ആറു കാറുകളാണ് തകര്‍ത്തത്. പ്രധാന വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
ഇന്നലെ പുലര്‍ച്ചെ 1.15 നായിരുന്നു അക്രമം. ബൈക്കിലെത്തിയ സംഘത്തെ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസുകാരന് പ്രത്യുഞ്ജയകുമാര് തടഞ്ഞു. ബൈക്കിന്റെ നമ്പര്‍ കുറിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. മ്യൂസിയം എസ്ഐ അക്രമം തടയാനോ പ്രതികളെ പിടിക്കാനോ തയ്യാറായില്ല. ഈ സമയം മറ്റ് പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നു. പരിക്കേറ്റ പ്രത്യുഞ്ജയകുമാര് ജനറല്‍ ആശുപത്രയില്‍ ചികിത്സയിലാണ്.
പനിബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസമാണ് ഓഫീസില്‍ എത്തിയത്. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി. കമ്മീഷണല്‍ കെ. ഇ. ബൈജു എന്നിവര്‍ സ്ഥലത്തെത്തി. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യംവച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്. കഴിഞ്ഞ സപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു.
രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുഖം രക്ഷിക്കാനായി രണ്ട് പോലീസുകാരെ അന്വേഷണവിധേയമായി ഐജി മനോജ് എബ്രഹാം സസ്പെന്റു ചെയ്തു. ബിജെപി ഓഫീസിനു മുന്നില്‍ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന കെഎപി 5ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്പെന്റു ചെയ്തത്. അക്രമികളെ തടയാതെ ഇവര്‍ ഒഴിഞ്ഞു മാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: