കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. പി.യു.ചിത്രയെ ലോക അത്ലറ്റിക് മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ തീരുമാനത്തിന് പിന്നില്‍.
മലയാളത്തിലെ ദൃശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെപ്പോലെ സാധാരണക്കാരിയായ മലയാളി സ്ത്രീക്ക് പീഡനമായിട്ടാണ് തോന്നുന്നതെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. മാതാവിനും ഭര്‍ത്താവിനും സഹോദരി സഹോദരന്മാര്ക്കും ഏകമകനോടൊപ്പവും മനസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായയാണ്. സദയം ക്ഷമിക്കുക – വാര്‍ത്താക്കുറിപ്പില്‍ പി.ടി. ഉഷ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: