കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപ് റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഭൂപരിഷ്കരണ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് ജില്ലകളിലെ 53 ഇടങ്ങളിലായാണ് ദിലീപിന് ഭൂമിയുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ദിലീപിന്റെ കൈവശമുള്ള 21.67 ഏക്കര്‍ ഭൂമിയില്‍ നിന്നും 6.67ഏക്കര്‍ വരുന്ന മിച്ചഭൂമിയാണ് തിരിച്ചുപിടിക്കുക. ഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ച് ജില്ല കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ കണ്ടുകെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: