ലക്ഷക്കണക്കിന് ജനങ്ങളേയും അണികളേയും കശാപ്പുചെയ്ത ചരിത്രമാണ് സോവ്യറ്റ് യൂണിയനും സ്റ്റാലിനുമുള്ളത്. സ്റ്റാലിനിസത്തെ മുറുകെ പിടിക്കുന്നവരാണ് ഇന്ത്യയിലെ മാര്ക്സിസ്റ്റുകാരെന്നതില് തര്‍ക്കമില്ല. ഭീകരസംഘടനയായ മാവോയിസ്റ്റുകളെക്കാള്‍ നിഷ്ഠുരമായ മനുഷ്യവേട്ട നടത്തുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. മാര്‍ക്സിസം മനുഷ്യസ്നേഹമാണെന്ന വാദം തകര്‍ന്നടിഞ്ഞു. ഭരണത്തിലേറിയാലും ഇല്ലാതായാലും അവര്‍ പ്രതിയോഗികളെ ആക്രമിക്കുന്നതും കശാപ്പുചെയ്യുന്നതും തുടരുമെന്നതിന് എത്രയോ അനുഭവങ്ങളുണ്ട്. കൊടിക്ക് ചോരയുടെ നിറവും വെട്ടുകത്തി കൊടിയടയാളവുമാക്കിയവര്ക്ക് കൊല്ലാനുള്ള കൊതി അടങ്ങില്ല. അതാണ് ബംഗാളില്‍ കണ്ടത്. അതുതന്നെയാണ് കേരളത്തില്‍ ശക്തിപൂര്‍വ്വം തുടരുന്നത്.
ഏക പാര്‍ട്ടി ജില്ലയായ കണ്ണൂരില്‍ സിപിഎമ്മിന്റെ കത്തിക്കും ബോംബിനും ഇരയാകാത്ത എതിര്കക്ഷികളില്ല. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്കും അവര്‍ മരണശിക്ഷ വിധിക്കും. അതാണിപ്പോള്‍ തിരുവനന്തപുരത്തേക്കും വ്യാപിച്ചിട്ടുള്ളത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത പാരമ്പര്യം കേരളത്തിലില്ല. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച് വാഹനങ്ങളും ജനലുകളും ഗ്ലാസ്പാനലുകളും പൂര്‍ണമായും നശിപ്പിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. കേരളത്തില്‍ ബിജെപിയേക്കാള്‍ പാര്‍ട്ടി ഓഫീസുകളും സമ്പത്തും സിപിഎമ്മിനുണ്ടെന്ന വസ്തുതപോലും വിസ്മരിച്ചാണ് ഈ കൈവിട്ടകളി. അതിനെ ന്യായീകരിക്കാനും നേതാക്കള്‍ക്ക് മനസ്സുവരുന്നു എന്നത് അമ്പരപ്പുളവാക്കുന്നതാണ്. തല്ലിനു തല്ല് എന്ന ശൈലിയല്ല ബിജെപിക്കും ആര്‍എസ്എസിനുമുള്ളത്. അങ്ങനെയെങ്കില്‍ ബിജെപി ഓഫീസ് തകര്‍ത്തതിനുശേഷമുള്ള സാഹചര്യം ഇതാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസ്സിലാക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സി.പി.എം സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട അക്രമ പരമ്പര കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സമാധാനകാംക്ഷികളേയും ആശങ്കാകുലരാക്കുന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ കേരളത്തിലുടനീളം ആസൂത്രിത കലാപങ്ങളാണ് സിപിഎം നടത്തിയത്. ആര്‍എസ്എസ്-ബിജെപി മാത്രമല്ല വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ത്തു. മനുഷ്യത്വരഹിതവും മൃഗീയവുമായ അക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചു. കിണറുകളില്‍ മാലിന്യവും മുടിയും നിക്ഷേപിച്ച് എക്കാലത്തേക്കുമായി കുടിവെള്ളം മുട്ടിക്കുന്ന അതിനീചമായ പ്രവൃത്തികള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ തയ്യാറായി. ബലമായി തടഞ്ഞുവെച്ച് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് സിപിഎം തൃക്കരിപ്പൂര്‍ എംഎല്‍എ കെ. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ എഴുതി വാങ്ങിച്ചു. കേരളത്തിലെ കലാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐ അക്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം എംജി കോളജ് പിടിച്ചെടുക്കാന്‍ നികൃഷ്ഠമായ പ്രവര്‍ത്തിയാണ് ഒരാഴ്ചയായി തുടരുന്നത്.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് സൈ്വരമായി ജീവിക്കാനാകില്ലെന്ന സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുക്കളടക്കം കമ്മ്യൂണിസ്റ്റുകാരല്ലാത്തതിനാല് സിപിഎം അക്രമത്തിന് ഇരയായി. തിരുവനന്തപുരത്ത് നിരവധി ബിജെപി നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും വീടുകള്‍ തകര്‍ത്തിരിക്കുന്നു. അധികാരത്തിലെത്തുമ്പോഴൊക്കെ സിപിഎം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് മൂര്ച്ചകൂട്ടാറുണ്ട്. എന്നാല്‍ ഇത്തവണ സിപിഎം അഴിഞ്ഞാട്ടം കൂടുതല്‍ വ്യാപകവും ആസൂത്രിതവുമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ ഗുണ്ടായിസത്തിന് നേതൃത്വം നല്കുന്നവര് ഭരണത്തിലേറിയപ്പോള്‍ അവരാദ്യം നിഷ്ക്രിയമാക്കിയത് പോലീസ് സംവിധാനത്തെയാണ്. നിരപരാധികള്‍ വധിക്കപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അക്രമിക്കപ്പെട്ടു, വീടുകള്‍ അഗ്നിക്കിരയാക്കിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടിനേതാക്കളുടെ കൊലവിളികള്‍ കാരണം നിയമവാഴ്ചയും സൈ്വരജീവിതവും നഷ്ടമായി. നിയമനിര്‍വ്വഹണ വ്യവസ്ഥ പാര്‍ട്ടി നുകത്തിനടിമപ്പെട്ട ദുരന്തസാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. പോലീസിനെ നിഷ്ക്രിയമാക്കി നിയമപരിപാലന സംവിധാനത്തെ മരവിപ്പിച്ചത് ഭരണഘടനാ സംവിധാനത്തോടുള്ള സിപിഎം സമീപനമാണ് വ്യക്തമാക്കുന്നത്.
ദേശീയപ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ഉണ്ടായ മുന്നേറ്റം സിപിഎമ്മിനെ കൂടുതല്‍ അസഹിഷ്ണുതയുള്ളവരാക്കി മാറ്റിയിരിക്കുന്നു. തങ്ങള്‍ അടിമകളാക്കി വച്ചിരുന്ന ദളിത്-പിന്നാക്ക സമുദായങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ഇന്ന് ദേശീയപ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നിരിക്കുന്നു. ഈ ഒഴുക്ക് തടയാനാണ് വ്യാപകമായി ദളിത്-പിന്നാക്ക സമുദായത്തെ സിപിഎം വേട്ടയാടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലാണ്, ദളിത് യുവതികള്‍ സിപിഎം വേട്ടക്കിരയായത്. വയനാട് കണിയാമ്പറ്റയില്‍ വനവാസിയുവാക്കള്‍ സിപിഎം അക്രമത്തിന് ഇരയായി. സമൂഹത്തെ ഭയപ്പെടുത്തിയും വ്യത്യസ്തതകളെ തകര്‍ത്തും അധികാരം അടിച്ചേല്‍പ്പിച്ച കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് ലോകത്തെവിടെയും സംഭവിച്ച അനിവാര്യമായ പരാജയത്തിന്റെയും തകര്‍ച്ചയുടെയും ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാന്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളവും കമ്മ്യൂണിസ്റ്റ് വിമുക്തമാവും എന്ന കാര്യത്തില്‍ സംശയമില്ല. ഭരണകൂടം നീതിപൂര്‍വ്വവും പക്ഷപാതരഹിതവുമാവണം.
ഭരണകൂടം തന്നെ അക്രമത്തിന്റെ ഉപകരണമാവുമ്പോള്‍ അത് ഭരണകൂട ഭീകരതയായി പരിണമിക്കുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം അക്രമത്തെ തള്ളിപ്പറയാന്‍ പൊതുസമൂഹം രംഗത്തുവരണം. എല്ലാവിധ പ്രകോപനങ്ങളേയും ഭീഷണികളേയും അതിജീവിക്കാനും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ അക്രമത്തെ പ്രതിരോധിക്കാനും ജനങ്ങള്‍ മുന്നോട്ടുവരണം. അക്രമികളെ വെള്ളപൂശുന്ന സമീപനം മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വെടിയുകതന്നെ വേണം. സ്റ്റാലിനിസത്തെ കേരളം സഹിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: