കോട്ടയം: കോട്ടയം-വൈക്കം കനാല്‍ ദേശീയ ജലപാതയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ജില്ലയ്ക്ക് പുതിയ വികസന പ്രതീക്ഷയായി. കോട്ടയത്ത് നിന്ന് വൈക്കം വരെ 28 കിലോമീറ്ററാണ് ദേശീയജലപാതയാകുന്നത്. ഇതോടപ്പം ആലപ്പുഴ-ചങ്ങനാശേരി കനാലും കേന്ദ്രം ദേശീയ ജലപാതയാക്കിട്ടുണ്ട്. ഇവ ആഴം കൂട്ടി നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ജലപാത അതോറിട്ടിയാണ്. ഇവരാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പദ്ധതി ചെലവ് കണക്കാക്കുന്നത്. ഇനി എന്‍.ഡബ്ലൂ(59) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം-വൈക്കം കനാല്‍ ദേശീയജലപാതയായി പ്രഖ്യാപിച്ച ഉത്തരവിന്റെ പകര്‍പ്പ് ജലവിഭവകുപ്പ് ആഫീസുകളില്‍ എത്തി.
നിലവില്‍ സംസ്ഥാനത്ത് കൊല്ലം – കോട്ടപ്പുറം ദേശീയജലപാതയാണുള്ളത്. എന്‍.ഡബ്ലൂ-3 എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജലപാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.ജലപാതയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് കാരണം. ഇതിനോടകം 200 കോടി രൂപയോളം ചെലവഴിച്ചു. എന്നാല്‍ ചരക്ക് നീക്കം തുടങ്ങാനായില്ല.
കോട്ടയം-വൈക്കം കനാല്‍ വികസനത്തിനുള്ള പ്രധാന തടസ്സവും കൈയേറ്റങ്ങളാണ്. ഇത് ഒഴിപ്പിക്കുകയാണ് പ്രധാനവെല്ലുവിളി. ചിലയിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും തീരുമാനിക്കേണ്ടി വരും. ഇക്കാര്യം ദേശീയ ജലപാത അതോറിട്ടി തയ്യാറാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിലുണ്ടാകും. കനാല്‍ വികസനം സാധ്യമാകുന്നതോടെ വന്‍ വികസനം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ടൂറിസം മേഖലയ്ക്കയായിരിക്കും.
ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളിലേയ്ക്ക് കടന്ന് വരാനാകും. കൊല്ലം -കോട്ടപ്പുറം പാതയില്‍ക്കൂടി ചരക്ക് നീക്കം തുടങ്ങുന്നത് വൈക്കം-കോട്ടയം കനാലിനും ഗുണമാകും. ചരക്ക് നീക്കം ആരംഭിച്ചാല്‍ കോട്ടയം ഹാര്‍ബറിന്റെ പ്രവര്‍ത്തനം ഊര്്ജ്ജിതമാക്കാനും കഴിയുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയജലപാതയായി പ്രഖ്യാപിച്ചതോടെ പാതയുടെ സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയജലപാത അതോറിട്ടിയുടെ അനുമതി ആവശ്യമായിരിക്കും. കൈയേറ്റവും അനധികൃത നിര്‍മ്മാണവും തടയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: