തൃശൂര്‍: പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റക്കാരായ പോലീസുകാരെ സഹായിക്കുന്ന സമീപനമാണ് മേലധികാരികളുടേതെന്നും ‘ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ടു വിനായകന്’ ഭാരവാഹികള്‍ ആരോപിച്ചു.
വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കുടുംബത്തിന് അമ്പതുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക, കുറ്റക്കാരായ പാവറട്ടി എസ്ഐയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരേ പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നരഹത്യക്കുള്ള വകുപ്പു പ്രകാരവും കേസ് എടുക്കുക, സര്‍വീസില്‍നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ സെന്റര്‍ പരിസരത്ത് പ്രതിഷേധ പൊതുയോഗം ചേരും.
ഭാരവാഹികളായ എ.കെ. സന്തോഷ്, ആനന്ദന് വടക്കുംതല, കെ.എസ്. ഷൈജു, വിനായകന്റെ അച്ഛന് കൃഷ്ണദാസ്, ഇളയച്ഛന് ആനന്ദന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: