കണ്ണൂര്‍: ജിഎസ്ടിക്ക് ആനുപാതികമായ സംഖ്യ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി പ്രാബല്ല്യത്തില്‍ വന്നതോടെ കരാറുകാര്‍ 18 ശതമാന നികുതി പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട സമയപരിധിക്കുള്ളില്‍ അടക്കണം. നേരത്തെ 4 ശതമാനമായിരുന്നു നികുതി. നിലവില്‍ ചെങ്കല്ല്, ചെമ്മണ്ണ്, തൊഴിലാളികളുടെ കൂലി തുടങ്ങിയവയ്ക്ക് ബില്ല് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്‍പുട്ട് ടാക്സ് ലഭിക്കുകയില്ല.
ക്രഷര്‍ മെറ്റീരിയലുകള്‍ക്ക് 5 ശതമാനം ടാക്സ് ഇന്‍പുട്ടായി ലഭിച്ചാല്‍ ബാക്കി 13 ശതമാനം കരാറുകാര്‍ തന്നെ അടക്കണം. മാസത്തില്‍ ഒരു തവണ റിട്ടേണ്‍ സമര്‍പ്പിക്കുകയും മുന്‍കൂട്ടി ടാക്സ് അടക്കണമെന്ന നിബന്ധനയും കരാറുകാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ത്രിതല പഞ്ചായത്തുകളില്‍ ടാറിങ് പ്രവൃത്തികള്‍ക്കാവശ്യമായ ടാര്‍ പഞ്ചായത്തുകള്‍ നേരിട്ട് വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. എന്നാല്‍ എസ്റ്റിമേറ്റില്‍ 4400 രൂപയാണ് ടാറിന് വിലയായി നിശ്ചയിക്കുന്നതെങ്കിലും 2000 രൂപ അധികമായി കരാറുകാരന് നല്കിയാല് മാത്രമേ ടാര്‍ ലഭിക്കു എന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേ ക സാഹചര്യമൊന്നും നിലവിലില്ലെങ്കിലും ക്രഷറുകള്‍ മെറ്റീരിയലുകള്‍ക്ക് വന്‍ തോതില്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
വിലനിയന്ത്രണത്തിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ഭീമമായ നഷ്ടം സഹിച്ചാണ് കരാറുകാര്‍ ഇപ്പോള്‍ പ്രവൃത്തി ഏറ്റെടുക്കുന്നത്. നിലവിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നില്ലെങ്കില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കരറുകാര് സ്വമേധയാ വിട്ടു നില്ക്കും. കരാറുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗസ്റ്റ് 16, 17 തിയ്യതികളില്‍ ജില്ലയില്‍ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.രത്നാകരന്, പ്രസിഡണ്ട് ടി.യു.ഉലഹന്നാന്, സി.അബ്ദള്‍ കരിം, പി.എം.ഉണ്ണികൃഷ്ണന്, സി.ശശിധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: