വര്‍ക്കല: കുരിശില്‍ തൊടുമ്പോള്‍ കൈ പൊള്ളുന്ന സര്‍ക്കാര്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തെറിയുന്നത് ആഘോഷത്തോടെയാണെന്ന് വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ആര്. രാജശേഖരന്. പന്തുകളത്ത് ക്ഷേത്രം പൊളിച്ച് മാറ്റിയതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വര്‍ക്കല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പാവപെട്ട പട്ടികജാതിക്കാരായ ഭക്ത ജനങ്ങളുടെ ആരാധന കേന്ദ്രം പൊളിച്ച് മാറ്റിയതിലൂടെ മന്ത്രിമാരുടെ പിന്നോക്ക ജാതി സ്നേഹത്തിന്റെ പുറംതോട് അഴിഞ്ഞ് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ അധികൃതരുടെ ഇത്തരം നടപടി ഹിന്ദു സമൂഹത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളിയാണിത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണിന്റെ ഉത്തരവ് പിന്‍വലിച്ച്, പ്രദേശവാസികളായ ഭക്ത ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണം. പൊളിച്ച് മാറ്റിയ ക്ഷേത്രം അവിടെ പുന:സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി വിഎച്ച്പി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. റയില്‍വേ സ്റ്റേഷന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മടവൂര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മജാഗരണ്‍ സംസ്ഥാന പ്രമുഖ് സുധി മംഗലത്ത് കോണം, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഇല കമണ്‍ സതീശന്, വിഎച്ച്പി ജില്ലാ സെക്രട്ടറി സുനില്‍ വില്ലിക്കടവ്, പ്രഖണ്ഡ് സെക്രട്ടറി രത്നകുമാര്‍, നഗര്‍ സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പന്ത്കളം പ്രദേശവാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ക്ഷേത്രം പുന:പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് തഹസില്‍ദാര്‍ക്ക് ജില്ലാ സെക്രട്ടറി സുനില്‍ വില്ലിക്കടവ് നിവേദനം നല്കി. റയില്‍വേ സ്റ്റേഷന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ സമാപിച്ചു, പ്രകടനത്തിന് വിഎച്ച്പി ഭാരവാഹികളായ രാഖേഷ്, ലിബു, വര്‍ക്കല ഹരി, ടിങ്കു, ബാബു, മോന്‍സി, തെങ്ങ് വിള സജീവ്, ബിനു ഊന്നിന്മൂട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: