‘ജന്മഭൂമി’യുടെ മുഖ്യ പത്രാധിപ ലീലാമേനോന്റെ പ്രതിവാര പംക്തി ‘കാഴ്ചയ്ക്കപ്പുറം’ ശ്രദ്ധയോടെ ഞാന്‍ വായിക്കാറുണ്ട്. അച്ചടി മാധ്യമരംഗത്ത് ഏറെ അനുഭവസിദ്ധിയുള്ള അവരുടെ ലേഖനങ്ങള്‍ വസ്തുതാധിഷ്ഠിതമാണ്. ജൂലായ് 20 ലെ ‘ജന്മഭൂമി’യില്‍ വന്ന ”എല്ലാം 3-ജി മയം” എന്ന ലേഖനം വായിച്ചതിനോടുള്ള പ്രതികരണമാണിത്.
ഏതു ജോലിയും, അത് തെങ്ങില്‍ കേറി തേങ്ങാ ഇടുന്നതോ കാനകളിലെ അഴുക്ക് എടുത്തുമാറ്റി വൃത്തിയാക്കുന്നതോ കൃഷിക്കാവശ്യമായ വളത്തിനായി വീടുതോറും ചെന്ന് ചാണകം ശേഖരിച്ച് കൈവണ്ടി വഴി കൃഷിയിടങ്ങളില്‍ എത്തിക്കുന്നതോ, പശു-എരുമ എന്നിവയില്‍നിന്ന് രാവിലെയും വൈകുന്നേരവും പാലു കറന്നെടുക്കുന്നതോ അധമമാണെന്നു കരുതാതെ സത്യസന്ധമായി നിര്‍വഹിച്ചിരുന്ന ഒരു കാലഘട്ടം കേരളത്തിലെ സാധാരണ പുരുഷന്മാര്ക്കുണ്ടായിരുന്നു. എന്നാല്‍ പയ്യെ പയ്യെ നാട്ടില്‍തന്നെ ചെയ്യുന്ന ഈ ജോലി അവര്‍ക്ക് അധമമാണെന്നു തോന്നിതുടങ്ങിയപ്പോള്‍ ഇത്തരത്തിലുള്ള ജോലി ചെയ്ത് വരുമാനം സമ്പാദിക്കാന്‍ ആദ്യം ഭാരതത്തിലെ ഇതര പ്രദേശങ്ങളിലും, പിന്നീട് ഗള്‍ഫ് നാടുകളിലും ഇവര്‍ ചേക്കേറി.
വരുമാനം ഊഹിക്കാത്ത തരത്തില്‍ അധികം ലഭിച്ചപ്പോള്‍ അവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി ഏറെ മാറ്റത്തിനു വിധേയമായി. ഓരോ വീട്ടിലും ഒന്നില്‍ കൂടുതല്‍ ടിവിയും, വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും ഒന്നില്‍ക്കൂടുതല്‍ മൊബൈല്‍ ഫോണുകളും ആയിക്കഴിഞ്ഞപ്പോള്‍ (ഭാരതത്തില്‍ ഇപ്പോള്‍ 30 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ആയെന്നുള്ള വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നു) മുത്തശ്ശന് മുത്തശ്ശിയോട്, ഭര്‍ത്താവ് ഭാര്യയോട്, മാതാപിതാക്കള്‍ മക്കളോട് നേരിട്ട് സംസാരിക്കുന്നത് തീര്‍ത്തും ഇല്ലാതായി, എല്ലാം മൊബൈലില്‍ക്കൂടി.
വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലെത്തിയ കേരളീയ വനിതകള്‍ സര്‍ക്കാര്‍, ബാങ്ക്, സ്കൂള്‍, ഐടി മേഖല എന്നിവയില്‍ ഉദ്യോഗസ്ഥരും അധ്യാപകരുമായി മാറിയപ്പോള്‍ അവര്‍ക്ക് സ്വന്തം മക്കളോട് (രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ ഇന്നു ഏറെ കുറവാണ്) നേരിട്ടു സംസാരിക്കുവാനുള്ള സമയം വിരളമായി. സ്കൂളുകളിലേക്കായി രാവിലെ ഏഴുമണിക്ക് പോകുന്ന കുട്ടികള്‍ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീട്ടില്‍ ആരും ഉണ്ടാവുകയില്ല. ടിവി കണ്ടും, മൊബൈല്‍ ഫോണിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തും അവര്‍ വൈകുന്നേരമാക്കും. ബേക്കറികളില്‍നിന്ന് വൈകുന്നേരത്തെ ആഹാരം വാങ്ങി കഴിക്കും. പിന്നീട് ട്യൂഷന് പോകും. അവധി ദിവസങ്ങളിലും ട്യൂഷനുണ്ടാകും. മാതാപിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നൈസര്‍ഗികമായി നല്‍കേണ്ട സ്നേഹം ഇല്ലാതാകുമ്പോള്‍, മക്കള്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനാരംഭിക്കുന്നു. അവര്‍ പയ്യെ പയ്യെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു.
ഇന്ന് വിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പറഞ്ഞുകൊടുക്കുന്ന സ്ഥാപനങ്ങളായി മാത്രം മാറിയിരിക്കുകയാണ്. അധ്യാപകര്‍ ഇക്കാലത്ത് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പിന്തുടരേണ്ട നേരായ വഴിയോ, മാതാ-പിതാക്കളോടും മുതിര്‍ന്നവരോടുമുള്ള അവരുടെ കടമകളെന്തെന്നോ ഉപദേശിക്കുന്നില്ല. പാഠപുസ്തകങ്ങളില്‍ ഇത്തരം സത്കര്‍മ്മങ്ങളെക്കുറിച്ച് ഒന്നും ഇല്ലാതാനും. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശ ലഭിക്കുന്നില്ല.
ഇന്നത്തെ ഈ ദുഃസ്ഥിതി ഇല്ലാതായി സല്‍സ്ഥിതി ഉടലെടുക്കണമെങ്കില്‍ കുട്ടികള്‍ക്ക് കുഞ്ഞുനാള് മുതല്‍ മാതാപിതാക്കള്‍, പ്രത്യേകിച്ച് മാതാക്കള്‍ അവര്‍ക്ക് സ്നേഹം നല്കുന്നതില് ശ്രദ്ധ കാണിക്കണം. നല്ലതേത് ചീത്തയേത് എന്നതും, അവരുടെ കടമയെന്തൊക്കെ എന്നതും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹപൂര്‍വം പ്രതിദിനം മനസ്സിലാക്കി കൊടുക്കണം. മദ്യ-മയക്കുമരുന്നുപയോഗം തുടങ്ങിയാല്‍ സന്തോഷത്തോടും സംതൃപ്തിയോടുമുള്ള ഭാവിജീവിതം ഇല്ലാതാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ സ്നേഹപൂര്‍വം മനസ്സിലാക്കിക്കൊടുക്കണം.
വാ. ലക്ഷ്മണ പ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: