എംഎല്‍എമാരും എംപിമാരും ജനസേവകരായിട്ടാണ് കരുതപ്പെടുന്നത്. അവരവരുടെ നിയോജകമണ്ഡലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക, തെരഞ്ഞെടുത്തു വിട്ടവരെ സഹായിക്കുക മുതലായ സേവന പ്രവര്‍ത്തനങ്ങളാണ് നമ്മള് അവരില്‍നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവരില്‍ ചിലരുടെ പെരുമാറ്റം സമൂഹത്തിനു മുഴുവന്‍ മാനക്കേടുണ്ടാക്കുന്നതാണ്. കോവളം എംഎല്‍എ എം.വിന്‍സെന്റിന് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം കോണ്‍ഗ്രസുകാര്‍ പറയുന്നതുപോലെ അത്ര നിസ്സാരമല്ല. വീട്ടമ്മയായ ഒരു സ്ത്രീയെ വിന്‍സെന്റ് പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനത്തെത്തുടര്‍ന്ന് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയപ്പെടുന്നു. അറസ്റ്റിലായ വിന്‍സന്റിനെ റിമാന്റ് ചെയ്തിരിക്കുകയാണ്.
വിന്‍സെന്റിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലാണിത്.
ലൈംഗികതയ്ക്ക് കേരള രാഷ്ട്രീയത്തില്‍ പ്രധാനമായ ഒരു പങ്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവച്ചത് സ്ത്രീയെ വിളിച്ച് ശല്യപ്പെടുത്തിയതിനെന്നാണല്ലോ വാര്‍ത്ത.കേരള രാഷ്ട്രീയത്തില്‍ പലപ്പോഴും ലൈംഗിക വിവാദം ഉയര്‍ന്നിട്ടുണ്ട്. ഈ ഗണത്തില്‍പ്പെടുന്ന ആദ്യകേസ് പി.ടി. ചാക്കോയുടേതാണ്.
ആഭ്യന്തരമന്ത്രിയായിരുന്ന ചാക്കോയുടെ പീച്ചി അണക്കെട്ടിലേക്കുള്ള യാത്രയില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു എന്നാണ് ആരോപണം. ഇങ്ങനെയാണ് അന്നത്തെ മന്ത്രിസഭയില്‍നിന്ന് ചാക്കോ രാജിവയ്ക്കാനും കേരളാ കോണ്‍ഗ്രസ് ജനിക്കാനും കാരണമായത്.
ഐഎസ്ആര്‍ഒ ചാരക്കേസിലും ലൈംഗികമായ ആരോപണമുയര്‍ന്നിരുന്നു. കേരളത്തെ മുഴുവന്‍ പിടിച്ചുലച്ച ഈ കേസാണ് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്.
ഐസ്ക്രീം പീഡനക്കേസ് ഇന്നും മലയാളികളുടെ മനസ്സില്‍ സജീവമാണ്. കോഴിക്കോട്ടെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിനെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നത്. ഒരു ഐസ്ക്രീം പാര്‍ലര്‍ വേശ്യാലയംപോലെ പ്രവര്‍ത്തിച്ചിരുന്നതായും ഈ പാര്‍ലറില്‍ നേതാവ് പോകാറുണ്ടെന്നുമായിരുന്നു ആരോപണം. പ്രമുഖ പാര്‍ട്ടിയിലെ ഏറ്റവും പ്രതാപിയായ ഈ നേതാവിന് പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
2000 ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി ഉദ്യോഗസ്ഥയെ പിഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ‘ഇന്ത്യന്‍ എക്സ്പ്രസി’ലായിരുന്ന ഞാന്‍ ഈ ഉദ്യോഗസ്ഥയുടെ അഭിമുഖം എടുത്തപ്പോള്‍ മന്ത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം അവര്‍ വിവരിക്കുകയുണ്ടായി.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രി വിമാനത്തില്‍ ഒപ്പം യാത്രചെയ്തിരുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ സ്ഥാനം നഷ്ടമായി.
രാഷ്ട്രീയക്കാരുടെ അപഥസഞ്ചാരം അവര്‍ നിയമത്തിനതീതരാണെന്ന ധാരണകൊണ്ടാണോ? മധ്യകേരളത്തിലെ പ്രമുഖ സിപിഎം നേതാവിന് ഒളിക്യാമറയില്‍ കുടുങ്ങി രാജിവയ്ക്കേണ്ടിവന്നു. ഇപ്പോള്‍ ചാനലുകളില്‍ രാഷ്ട്രീയ പ്രധാനിയായി വിലസുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു.
സോളാര്‍ അഴിമതി വിവാദം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. വളരെയധികം രാഷ്ട്രീയക്കാര്‍ അതില്‍ ഉള്‍പ്പെട്ടുവെന്നും സരിതാ നായരെ പീഡിപ്പിച്ചെന്നും ആരോപണമുയര്‍ന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കുപോലും കോടതി കയറേണ്ടിവന്നു. സോളാര്‍ കേസില്‍ സരിത മറ്റു പലര്‍ക്കെതിരെയും വിരല്‍ചൂണ്ടുകയുണ്ടായി. എന്നാല്‍ വളരെ കോളിളക്കം സൃഷ്ടിച്ച ശേഷം സോളാര്‍ കേസ് വാര്‍ത്തയില്‍നിന്നു മാഞ്ഞു. അങ്കമാലിയിലെ എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികരോപണവും വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.
വിമാനയാത്രക്കിടെ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മന്ത്രിക്ക് മോചനം ലഭിക്കുകയുണ്ടായി. പിന്നീട് തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ജയിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലെ പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകനെതിരെ ഭാര്യ ശാരീരിക പീഡനത്തിന് കേസ് കൊടുത്തതും വാര്‍ത്തയായിരുന്നല്ലോ. എന്നാല്‍ തന്നെ, ഭാര്യയാണ് മര്‍ദ്ദിച്ചതെന്നായിരുന്നു ഈ നേതാവിന്റെ പരാതി. എം. വിന്‍സെന്റ് എംഎല്‍എയ്ക്കെതിരെയുള്ള കേസാണ് ഇതൊക്കെ ഓര്‍മ്മയില്‍ കൊണ്ടുവന്നത്.രാഷ്ട്രീയനേതാക്കള്‍ക്ക് നിലവിലെ നിയമങ്ങള്‍ ബാധകമല്ല എന്ന ധാരണയാണ് ബലപ്പെടുന്നത്. സൂര്യനെല്ലി കേസില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെയും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കൈചൂണ്ടിയിരുന്നു.
ഒരുപാട് എംഎല്‍എമാര്‍ സെക്സ് വാര്‍ത്തകളില്‍ താരങ്ങളാകുന്നുണ്ട്. ഇത്തരം ലൈംഗികാരോപണങ്ങളാണോ കേരളത്തില്‍ സദാചാര പോലീസിന് ജന്മം നല്‍കിയത്? കേരള സമൂഹം ഒരു ‘ക്ലോസ്ഡ് സൊസൈറ്റി’യാണ്. ഇവിടെ ബസ്സില്‍ ഒരു പുരുഷനോടൊപ്പം സീറ്റ് പങ്കിടാന്പോലും സ്ത്രീകള്‍ തയ്യാറല്ല.കേരളം സെക്സ് റാക്കറ്റുകള്‍ക്കും കുപ്രസിദ്ധമാണല്ലോ. ലൈംഗികത ജനവികാരത്തിന്റെ ഭാഗമാകുമ്പോള്‍ സ്ത്രീ സുരക്ഷ ദുര്‍ബ്ബലമാകുകയും സ്ത്രീകള്‍ തങ്ങളുടെ സുരക്ഷയെപ്പറ്റി ആശങ്കപ്പെടുകയും ചെയ്യുന്നു.
എംഎല്‍എ ആയാലും നിയമത്തിന് അതീതനാകുകുന്നില്ല. അരാജകത്വം സൃഷ്ടിക്കാനുള്ള ലൈസന്‍സായി എംഎല്‍എ സ്ഥാനം ദുരുപയോഗം ചെയ്യാന്‍ പാടില്ല. എംഎല്‍എമാരെയും എംപിമാരെയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് അവര്‍ തങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കും, അനീതിക്കെതിരെ നില്ക്കും എന്നൊക്കെയുള്ള പ്രതീക്ഷയോടെയാണ്. ജനങ്ങളുടെ ഈ വിശ്വാസത്തിന് മാറ്റം വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: