മുമ്പൊരിക്കലുമില്ലാത്തവിധമാണ് തലസ്ഥാന ജില്ലയില്‍ സിപിഎം അക്രമം അരങ്ങുവാഴുന്നത്. ജനപ്രതിനിധികളേയും പട്ടിണിപ്പാവങ്ങളായ, സാധാരണക്കാരായ ജനങ്ങളേയും ആസൂത്രിതമായി വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലത്തെ നിഷ്ഠുരമായ കൊലപാതകമാണ് ശനിയാഴ്ച രാത്രി നടത്തിയത്. ആര്‍എസ്എസ് ശാഖകഴിഞ്ഞ് മടങ്ങിയ ഇടവക്കോട് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെയാണ് വെട്ടിക്കൊന്നത്. ബൈക്കിലും ഓട്ടോയിലുമെത്തിയ പത്തംഗ സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടാസംഘമാണ് രാജേഷിനെ വെട്ടിവീഴ്ത്തിയത്. ഇടതുകൈ വെട്ടിമാറ്റി സമീപത്തെ പുരയിടത്തിലേക്ക് എറിയുകയായിരുന്നു.
വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ പാല് വാങ്ങവേ കടയുടെ മുന്നിലിട്ടാണ് സിപിഎം രാക്ഷസര്‍ രക്തദാഹം തീര്‍ത്തത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണിത്. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തില്‍ 89 വെട്ടേറ്റു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടുകൂടി രാജേഷിന്റെ അന്ത്യം സംഭവിച്ചു. ശ്രീകാര്യത്തെയും പരിസരത്തെയും ഗുണ്ടാ ആക്രമണത്തിലെ മുഖ്യ കണ്ണിയാണ് സിപിഎം പ്രവര്‍ത്തകനായ മുഖ്യപ്രതി മണികണ്ഠന്.
കാപ്പ നിയമപ്രകാരം തടവിലായിരുന്ന ഇയാളെ അടുത്തിടെയാണ് വിട്ടയച്ചത്. പാര്‍ട്ടി ലക്ഷ്യം നടപ്പിക്കാനാണോ ഇയാള്‍ക്ക് മോചനം നല്‍കിയതെന്ന സംശയം ശക്തിപ്പെട്ടു. രാജേഷിനെ വെട്ടിനുറുക്കിയത് കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന കൊലപാതകങ്ങളുടെ അതേ രീതിയിലാണ്. ഭീതി പരത്തിയും കൊലവിളി നടത്തിയും പരിസരവാസികളെ അകറ്റി മാരകായുധങ്ങള്‍ പ്രയോഗിച്ച് ശരീരം പലതായി വെട്ടി മാറ്റുകയാണ് അവരുടെ പതിവ്. അതാണ് രാജേഷിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. അത് വ്യക്തമാക്കുന്നത് കണ്ണൂരിലെ കൊടും ക്രിമിനലുകളാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ്.
രണ്ടുമാസത്തിനിപ്പുറമാണ് തിരുവനന്തപുരത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവരുടെ വീട്ടുകള്‍ക്കും നേരെ അക്രമം തുരുതുരാ നടക്കുന്നത്. ബിജെപി എവിടെയൊക്കെ ജയിച്ചിട്ടുണ്ടോ അവിടെയെല്ലാം സിപിഎം സായുധസംഘം ചുറ്റിക്കറങ്ങി കലാപം നടത്തിക്കൊണ്ടിരിക്കുന്നു. എവിടെയൊക്കെ ശക്തമായ പ്രവര്‍ത്തനമുണ്ടോ അവിടെയും സംഘര്‍ഷം സൃഷ്ടിക്കുന്നു. ജനങ്ങളെ ഭയവിഹ്വലരാക്കി ചൊല്പ്പടിയില് നിര്‍ത്തുക മാത്രമല്ല, ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസെടുക്കുകയുമാണ്. അത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. പോലീസ് തികച്ചും നോക്കുകുത്തികളായി. ബിജെപി സംസ്ഥാന കാര്യാലയം അടിച്ചുതകര്‍ക്കുമ്പോള്‍ ഒരു എസ്ഐ അടക്കം അഞ്ച് പോലീസുകാര്‍ ഓഫീസിന് കാവലുണ്ടായിരുന്നു. കാവല്ക്കാര് മാര്‍ക്സിസ്റ്റ് അക്രമികള്‍ക്കായി ഒഴിഞ്ഞുകൊടുത്തു. ഒരു പോലീസുകാരന് മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. ആ പോലീസുകാരനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴും മറ്റ് പോലീസുകാര്‍ കാഴ്ചക്കാരായിരുന്നു.
ബിജെപി സംസ്ഥാന ഓഫീസ് തകര്‍ത്തിട്ടും നിരപരാധിയായ ഒരു യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിനുറുക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നാല്‍ രണ്ടു സംഭവങ്ങള്‍ക്കും ശേഷം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാചാലനായിരിക്കുന്നു; അതാകട്ടെ പ്രതികള്‍ക്ക് വളംവച്ചു നല്കുന്ന വിധവും. ആര്‍എസ്എസുകാരെ കയറൂരി വിട്ടിരിക്കുന്നു എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നത്. സിപിഎം അക്രമം നടക്കും, ജീവന് വേണമെങ്കില്‍ കെട്ടിയിട്ടോളണമെന്ന ഭാവമാണ് പാര്‍ട്ടി സെക്രട്ടറിക്ക്.
ആരെ തോല്‍പ്പിക്കാനാണ് സിപിഎമ്മിന്റെ പോക്ക്? ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനം ഇല്ലാതാക്കാനോ? ഈ ജന്മം മുഴുവനെടുത്താലും അതിന് സാധിക്കില്ലെന്നുറപ്പാണ്. പിന്നെയോ? ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ പിണറായി വിജയന് സാധിക്കില്ലെന്ന് പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്താനോ? വെടക്കാക്കി തനിക്കാക്കാനുള്ള കോടിയേരിയുടെ ശ്രമത്തിലൂടെ ജനങ്ങളെ ബലികൊടുക്കാന്‍ സാഹചര്യമൊരുക്കുന്നത് അനുവദിച്ചുകൂടാ. അക്രമം നടത്താന്‍ സിപിഎം തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ അക്രമവും അശാന്തിയും സൃഷ്ടിച്ചുകൊണ്ടിരുന്ന കൊടും ക്രിമിനലായ കാരായി രാജന് ആ ജില്ലയില്‍ കടക്കാന്‍ കോടതി വിലക്കുണ്ട്.
എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിച്ച ഇയാളെ എന്തിനാണ് തിരുവനന്തപുരത്ത് എത്തിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് മുഖ്യ പങ്കുവഹിച്ചവരിലെ പ്രമുഖരായ സിപിഎം നേതാക്കളെല്ലാം ഭരണമാറ്റത്തോടെ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ മാത്രമല്ല, ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്ന എം.വി. ജയരാജനും തലസ്ഥാനത്തുണ്ട്; നിരന്തരമെത്തുന്നു പി. ജയരാജന്. കാരായി മിക്ക ഏരിയകളിലും അക്രമികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതായും വിവരമുണ്ട്. ഇത് കൈവിട്ട കളിയാണ്.
ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെ കാവല്‍ നിര്‍ത്തി പ്രതിയോഗികളെ അരിഞ്ഞുതള്ളുന്നത് അനുവദിച്ചുകൂടാ. സിപിഎമ്മിനെ വെള്ളപൂശാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണ്. കോണ്ഗ്രസ്സുകാര്പോലും സിപിഎം അക്രമത്തില്‍ പൊറുമുട്ടുമ്പോള്‍ ബിജെപിയെയും സിപിഎമ്മിനെയും തുല്യമായി അധിക്ഷേപിക്കുന്നത് ജനങ്ങളും അണികളും തിരിച്ചറിയും. സിപിഎം പൈശാചികതയെ തടയാന്‍ ഒത്തുനീങ്ങിയില്ലെങ്കില്‍ ജനങ്ങളാകെ സിപിഎമ്മിന്റെ ഇരകളാകുമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: