രാംനാഥ് കോവിന്ദ് രാഷ്ട്രപതി, വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി, നരേന്ദ്രമോദി പ്രധാനമന്ത്രി, സുമിത്ര മഹാജന് ലോക്സഭാ സ്പീക്കര്‍. അടുത്ത വര്‍ഷം മെയ് മാസമാവുമ്പോല് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ള മേല്‍ക്കോയ്മയും പോവും.
ഇതിന്റെ രാഷ്ട്രീയ സന്ദേശം, 70 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ആര്‍എസ്എസ് ബിജെപി പശ്ചാത്തലത്തിലുള്ളവര്‍ അവരോധിക്കപ്പെട്ടു. ആദ്യത്തെ പരമോന്നതമായ മൂന്നു പദവികളിലും അവര്‍ണ്ണ ഹിന്ദുക്കള്‍. ഇതോടെ മണ്ഡലം പൊളിഞ്ഞ്, കമണ്ഡലിന്റെ ഭാഗമായിക്കഴിഞ്ഞു. ഈ സ്ഥാനത്തുനിന്നെല്ലാം കോണ്‍ഗ്രസ് തിരോഭവിക്കുകയും ചെയ്തു.
ഹിന്ദു ഐക്യത്തെ തകര്‍ക്കാനും ബിജെപിയുടെ വളര്‍ച്ച മുരടിപ്പിക്കാനുമുള്ള ബ്രഹ്മാസ്ത്രമെന്ന നിലയ്ക്കായിരുന്നു മണ്ഡല് റിപ്പോര്‍ട്ട് നടപ്പാക്കിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയ പ്രയാണത്തിന്റെ അന്ത്യം കുറിക്കുമെന്ന് മതേതര നിരീക്ഷകര്‍ വീമ്പിളക്കിയിരുന്നു. മണ്ഡലിന്റെ പ്രായോഗിക വശം, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ അവര്‍ണ്ണ സമുദായത്തിന്റെ ഉന്നമനം നടപ്പാക്കാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചത് ബിജെപി മാത്രം. രാഷ്ട്രീയ ജീവിതത്തിന്റെ, പ്രത്യേകിച്ച് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍നിന്ന് സംഘപരിവാറിനെ തന്നെ, ആ വിചാരധാരയെതന്നെ അകറ്റിനിര്‍ത്താനുള്ള വഴിയായിരുന്നു 70 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം. ഭരണയന്ത്രം മുഴുവന്‍ അതിനായി ദുര്‍വിനിയോഗം ചെയ്തു. രണ്ടുതവണ ആര്‍എസ്എസിനെ നിരോധിച്ചു. ഇന്ന് വഴിയാധാരമായത് കോണ്‍ഗ്രസും കമ്യൂണിസ്റ്റും.
കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാരോഹണം, കഴിഞ്ഞ എഴുപതു വര്‍ഷമായി തുടര്‍ന്നുവന്ന കോണ്‍ഗ്രസ് ആധിപത്യത്തിന്റെ അന്ത്യംകൂടിയാണ്. ഇതിന് ഏറെ ദൂരവ്യാപകമായ മാനങ്ങളുണ്ട്.
ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ള വ്യക്തി, രാഷ്ട്രപതി സ്ഥാനത്ത് വരാതിരിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്നിരുന്നു. ഇതിനായി അഹോരാത്രം പല ലോബികളും വ്യക്തികളും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് അമിതാബ് ബച്ചന്റെയും ഇ. ശ്രീധരന്റെയും ദ്രൗപതി മുര്‍മുവിന്റെയും മറ്റും പേരുകള്‍ മുന്നോട്ടു വച്ചതും. മോദി പ്രധാനമന്ത്രി ആയപ്പോള്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചു- ”ഭരണഘടന സുരക്ഷിതമാണോ ഒരു മുന്‍ ബിജെപിക്കാരന് രാഷ്ട്രപതി ആയാല്‍?” ഈ ചോദ്യങ്ങളൊന്നും കോണ്‍ഗ്രസുകാരോട് ചോദിക്കാറില്ല. ഇതിനു മുന്‍പ് എല്ലാം രാഷ്ട്രപതിമാരും കോണ്‍ഗ്രസുകാരും ബിജെപിയുമായി ഒരു ബന്ധവും ഒരിക്കലും ഇല്ലാത്തവരോ ആയിരുന്നു. ആദ്യമായാണ് ബിജെപി പശ്ചാത്തലമുള്ള ആള് രാഷ്ട്രപതി ആകുന്നത്. ഇതിന് മുന്‍പ് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നു- ആറുവര്‍ഷം. അന്ന്, ഭൈറോണ്‍ സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതിയുമായിരുന്നു.
വി. പി. സിങ്ങിന്റെ ഭരണകാലത്ത് 1989 ല്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ ഏറെ കൊട്ടിഘോഷിച്ചത്, ഈ ബിജെപി-സംഘവിരുദ്ധരായിരുന്നു. ഇവര്‍ക്ക് വലിയ കുതിപ്പും ആഹ്ലാദവുമായിരുന്നു. ഇനി ഹിന്ദുത്വവാദികള്‍ എന്തുചെയ്യും. ഹിന്ദു സമുദായം എന്നെന്നെക്കുമായി ശിഥിലീകരിക്കപ്പെട്ടു. പരസ്പരം കലഹിക്കുന്ന, മത്സരിക്കുന്ന വെറുക്കുന്ന ക്യാമ്പുകളിലേക്ക് ഇവര്‍ തള്ളിയിടപ്പെട്ടു. രാജ്യത്ത് മണ്ഡല്‍വിരുദ്ധ കലാപങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഇവര്‍ ആഘോഷിച്ചു. ഹിന്ദുക്കള്‍ ഇനി ഒരിക്കലും ഒന്നായി ചിന്തിക്കില്ല. ഒന്നിച്ച് നില്‍ക്കില്ല. ഒന്നായി പ്രതികരിക്കില്ല. ബ്രാഹ്മണത്വവും സവര്‍ണ്ണത്വവും പറഞ്ഞ് മറ്റുള്ളവര്‍, മതന്യൂനപക്ഷങ്ങളുടെ പിണിയാളുകളായി. അവര്‍ നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയ അജണ്ടയില്‍ പ്രവര്‍ത്തിക്കും എന്നവര്‍ വീമ്പിളക്കി. മണ്ഡല് പ്രസംഗിച്ച് ലാലുവും മുലായവും അധികാരത്തിലെത്തിയപ്പോള്‍ ഈ ആശയ്ക്ക് കൂടുതല്‍ കരുത്തായി. ഇവര്‍ നഗ്നമായ മുസ്ലിം പ്രീണനവും ഹിന്ദുവിരുദ്ധതയും അവരുടെ പ്രചാരണ ആയുധമാക്കിയിരുന്നു. ഇവരെ മതേതരത്വത്തിന്റെ പുത്തന്‍ പ്രവാചകരെന്നു പറഞ്ഞ് വാനോളം പുകഴ്ത്തി. ഇവര്‍ കാട്ടിക്കൂട്ടിയ ആഭാസങ്ങളും പക്ഷപാതവും അഴിമതിയുമെല്ലാം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറച്ചുപിടിച്ചു.
മായാവതിയുടെ ദളിത് രാഷ്ട്രീയത്തിനും ഇതേ പ്രതികരണം ലഭിച്ചു. അവരുടെ വര്‍ഗീയതയും ജാതിവാദവും എല്ലാ മര്യാദകളും മറികടക്കുന്ന അഴിമതിയും ഒക്കെ ആര്‍ക്കും ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല. ഒക്കെ സഹിക്കാം, ബിജെപി വരാതിരുന്നാല്‍ മാത്രം മതി. ബിജെപി ഹിന്ദുത്വവാദികളാണ.് ഇതായിരുന്നു അന്നും ഇന്നും ഇവരുടെ രാഷ്ട്രീയ വിവേകം!
അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎംഎസ്, ഐഐടി, എഐഎംഎംഎസ് എന്ന സ്ഥാപനങ്ങളില്‍ക്കൂടി 2004 ല്‍ അര്‍ജ്ജുന്‍സിങ് മണ്ഡല് പരിഷ്കാരം ഏര്‍പ്പെടുത്തി നേരത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് മണ്ഡല് ബാധകമായിരുന്നില്ല. എല്ലാം നല്ലതുതന്നെ. ബിജെപിയടക്കം എല്ലാ കക്ഷികളും ഇത് സ്വാഗതം ചെയ്യുകയും ചെയ്തു. എങ്കിലും ഇവിടെയും മതേതരവാദികള്‍ സാധ്യത കണ്ടത്, ബിജെപി ഇനി വളരില്ലല്ലോ. മണ്ഡല്വല്ക്കരിച്ച സമുദായം ഇനി ഒരിക്കലും ഹിന്ദു സുരക്ഷയെക്കുറിച്ച് ഓര്‍ക്കുകപോലും ചെയ്യില്ല എന്നായിരുന്നു. താല്‍ക്കാലികമായി ചില സ്ഥലങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണം സംഭവിക്കുകയും ചെയ്തു.
എന്നാല്‍ വി.പി.സിങ്ങിനോ അര്ജുന് സിങ്ങിനോ അവര്‍ ആഗ്രഹിച്ച രാഷ്ട്രീയപദവി കിട്ടിയില്ല. രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത, ആരും ഓര്‍ക്കാത്ത ശ്രദ്ധിക്കപ്പെടാത്ത രാഷ്ട്രീയ വിസ്മൃതിയിലേയ്ക്ക് പുറംതള്ളപ്പെട്ടു. വി.പി.സിങ് മരിച്ചതുപോലും കാര്യമായി ആരും ശ്രദ്ധിച്ചില്ല. ഒരുപക്ഷേ സമൂഹത്തെ ശിഥിലീകരിക്കുന്നവര്ക്കുള്ള പ്രകൃതിദത്തമായ ശിക്ഷയാകാം.
ഇന്ന് ഏറ്റവുമധികം ഒബിസി, ദളിത് എംഎല്‍എമാരും എംപിമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും ബിജെപിക്കുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിവല്ക്കരണത്തിലൂടെ, അധികാര കൈമാറ്റത്തിലൂടെ ബിജെപി ഈ സമുദായത്തെ, അതിന്റെ രാഷ്ട്രീയ അടിത്തറയാക്കി. ഈ ജനവിഭാഗങ്ങളെ ഇന്ന് ഏറ്റവുമധികം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. ഏറ്റവുമധികം, ഈ സമുദായങ്ങള്‍ വോട്ടു ചെയ്യുന്നതും ബിജെപിക്കുതന്നെ.
എന്തു ചെയ്യണമെന്നറിയാതെ മായാവതി, രാജ്യസഭയില്നിന്നുതന്നെ രാജിവച്ചു പുതിയ തന്ത്രങ്ങളാവിഷ്കരിക്കുമത്രെ. യഥാര്‍ത്ഥ പ്രശ്നം ഇക്കൂട്ടര്‍ക്ക് ഇതല്ല. ബിജെപിയുടെ സഖ്യകക്ഷി അല്ലാത്ത ഹരിയാനയിലെ ചൗട്ടാലയുടെ ഐഎന്‍എല്‍ഡിയും ഒറീസയില്‍ നവീന്‍ പട്നായക്കിന്റെ ബിജെഡിയും തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസും ജഗന്മോഹന് റെഡ്ഡിയുടെ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും മാത്രമല്ല, മഹാസഖ്യത്തിന്റെ ഭാഗമെന്ന് അടുത്ത നാള് വരെ ധരിച്ചിരുന്ന നിതീഷ് കുമാറിന്റെ ജനതാദളും മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ട്ടിയും കൂടി, ബിജെപിയുടെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കി.
കോവിന്ദിന് 66 ശതമാനം വോട്ടുകിട്ടിയപ്പോള്‍, കോണ്‍ഗ്രസിന്റെ മീരാകുമാറിന് കേവലം 34 ശതമാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപിയെ അനുകരിച്ച് ഒരു ദളിതനെതന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷം ബാധ്യസ്ഥമായി. നരേന്ദ്രമോദി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളോട് പ്രതികരിക്കുന്നതു മാത്രമായി പ്രതിപക്ഷ രാഷ്ട്രീയ തന്ത്രം.
പാര്‍ട്ടി ചേരികള്‍ക്കും കൂട്ടായ്മകള്ക്കുമുപരി, കോവിന്ദിന് ഇത്ര വലിയ പിന്തുണ ലഭിച്ചതുതന്നെ ഇന്ത്യന്‍ രാഷ്ട്രീയം ഒരു പൂര്‍ണ്ണ ചക്രം തിരിഞ്ഞു എന്നതിന്റെ തെളിവാണ്. 1996 ല്‍, കേവലം 15 ദിവസത്തിനകം, അടല്‍ബിഹാരിവാജ്പേയിയുടെ സര്‍ക്കാര്‍ താഴെ ഇറക്കാന്‍ ഏറ്റവും വലിയ ക്ഷിയും സഖ്യവും ബിജെപിയുടെതായിരുന്നിട്ടും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്‍ക്കും കഴിഞ്ഞു. രാഷ്ട്രീയ അയിത്തം കല്‍പ്പിച്ചാണ് ഇവര്‍ അടല്‍ജിയുടെ സര്‍ക്കാരിനെ പൊളിച്ചത്. 1998 ല്‍ അതിനുള്ള ചുട്ട മറുപടിയുമായി അദ്ദേഹം വീണ്ടും, പ്രധാനമന്ത്രിയായി, 22 കക്ഷികളുടെ പിന്‍ബലത്തോടെ. ഇപ്പോള്‍, കൂടുതല്‍ കനത്ത തിരിച്ചടി ഇവര്‍ക്കു നല്കാന് നരേന്ദ്രമോദിക്കു കഴിഞ്ഞു. ഇക്കുറി ഇവര്‍ക്ക് രാഷ്ട്രീയം തന്നെ പുനരാവിഷ്കരിക്കേണ്ട ഗതികേട്.
രാഷ്ട്രീയ വിശകലനത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 1925, വിജയദശമി ദിവസം നാഗപ്പൂരില്‍ നടന്ന മഹായജ്ഞത്തിന്റെ ഒരു വലിയ വിജയം കൂടിയുണ്ടിവിടെ. എല്ലാ ഭരണഘടനാപരമായ പരമോന്നത പദവിയിലും സ്വയംസേവകര്‍ക്ക് കയറിച്ചെല്ലാവുന്ന അവസരമുണ്ടായത് ചരിത്രത്തിലാദ്യമായാണ്. ആര്‍എസ്എസ് രണ്ടുതവണ നിരോധിക്കപ്പെട്ടു. എല്ലാ രാഷ്ട്രീയ ചര്‍ച്ചകളിലും കുന്തമുനയിലായിരുന്നു സംഘത്തിന്റെ തത്വശാസ്ത്രം. ഇന്നിത്, മുഖ്യധാരയായി. പൊതുജനം അംഗീകരിച്ച് രാഷ്ട്രീയം ആകെ മാറ്റിമറിച്ച്, ഇനി കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്ക്കുമാണ് നിലനില്‍പ്പിന്റെ മാര്ഗ്ഗങ്ങളാരായേണ്ടത്.
ഇന്ത്യന്‍ രാഷ്ട്രീയം തിരുത്തിയെഴുതപ്പെട്ടു കഴിഞ്ഞു. 2014 ന്റെ ദൗത്യം ഇപ്പോഴാണ് പൂര്‍ണ്ണമായത്. കേവലം മൂന്ന് വര്‍ഷംകൊണ്ട് മോദി ഇന്ത്യയുടെ പ്രതിച്ഛായ മാറ്റി. അന്താരാഷ്ട്ര രംഗത്ത്, ഒരതികായനായി മോദി ഏറ്റവും അറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ചുരുക്കം നേതാക്കളുടെ പംക്തിയിലാണദ്ദേഹം. അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന എന്നിങ്ങനെ ലോകം തന്നെ അത് അംഗീകരിച്ചുകഴിഞ്ഞു. ജി 20യിലും അതിന് തൊട്ടുമുന്‍പ് വാഷിങ്ടണിലും മോദിക്ക് ലഭിച്ച സ്വീകരണം, ഇന്ത്യയുടെ ശത്രുക്കളെ അങ്കലാപ്പിലാക്കി. ചൈനയ്ക്കാണ് പെട്ടെന്ന് കാര്യം പിടികിട്ടിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഒരു ശ്രമം നടത്തി. ഇതിന് മുന്‍പൊരിക്കലും പ്രതികരിക്കാത്ത തരത്തില്‍ ഇത്തവണ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ ഇനി ചൈനയുടെ അതിര്‍ത്തിയിലെ മുട്ടാളത്തത്തിന് നല്ല മറുപടിതന്നെ നല്‍കുമെന്ന് വ്യക്തമാക്കി. അതാണ് പുതിയ സന്ദിഗ്ധാവസ്ഥക്ക് കാരണവും. ഇതേ നയം തന്നെയാണ് കശ്മീരിലും. പാക്കിസ്ഥാന്റെ കുതന്ത്രങ്ങള്‍ക്ക് ഇന്ത്യ ചുട്ട മറുപടി കൊടുക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണ്.
അമേരിക്കന്‍ പ്രസിഡന്റ,് മോദിയെ എങ്ങനെ സ്വീകരിക്കും. അദ്ദേഹം പ്രവചനാതീതനാണ്. അമേരിക്കന്‍ പക്ഷക്കാരനാണ് യാഥാസ്ഥിതികനാണ്, എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ്. മോദിക്ക് വലിയ അജണ്ടകളൊന്നുമില്ല. വലുതായൊന്നും സാധിക്കാനില്ല. ഒരു കേവല സൗഹൃദസന്ദര്‍ശനം. പരിചയപ്പെടല്‍ ഇതിനലധികമൊന്നുമില്ല എന്നായിരുന്നു വിശ്വസിച്ചിരുന്നത്.
എന്നാല്‍ ട്രംപ്, അദ്ദേഹത്തിന്റെ മുന്‍ഗാമി ബരാക് ഒബാമയെക്കാളേറെ രമ്യതയോടെയാണ് മോദിയെ സ്വീകരിച്ചത്. പ്രത്യേക വിരുന്നും പ്രത്യേക സ്വീകരണവും മാത്രമല്ല, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനെ താക്കീത് ചെയ്യുന്ന, പാക്കിസ്ഥാനെ ഭീകരപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമെന്ന് മുദ്രകുത്തന്ന മുന്‍കൈകളാണ് ട്രംപ് എടുത്തത്. ഇന്ത്യയെ പ്രത്യേക സുഹൃത്തും കൂട്ടാളിയുമായി, മോദിയെ സ്വന്തം സുഹൃത്തായി ട്രംപ് ഏറെ ഊഷ്മളമായി സ്വീകരിച്ചു.
പാഠപുസ്തകങ്ങളും രാഷ്ട്രീയവും ഭരണവും കാവിവല്‍ക്കരിക്കുന്നു. ഇത് വിഷമാണ്. വിഷ ചികിത്സ ചെയ്യണം എന്നെല്ലാം പറഞ്ഞവര്‍ ഇനി എന്തു ചെയ്യും? രാഷ്ട്രപതി ഭവനിലും പുണ്യാഹം തളിക്കുമോ? വാജ്പേയിയുടെ ആറ് വര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍ 2014 ല്‍ ഭരണത്തില്‍ വന്ന യുപിഎയുടെ ചുക്കാന്‍ പിടിച്ചത് സഖാക്കളായിരുന്നു. സീതാറാം യെച്ചൂരിയും കൂട്ടരും അര്ജ്ജുന് സിങ്ങിനെക്കൊണ്ട് വാജ്പേയി സര്‍ക്കാര്‍ ചെയ്തതെല്ലാം മാറ്റി, മേല്കീഴ്മറിച്ചു. കാലഹരണപ്പെട്ട പുസ്തകങ്ങള്‍ വീണ്ടും പാഠ്യക്രമത്തിന്റെ ഭാഗമാക്കി, അന്ന് മുരളിമനോഹര്‍ ജോഷിക്കൊപ്പം ജോലി ചെയ്ത എല്ലാ ഉദ്യോഗസ്ഥന്മാരെയും ശിക്ഷിക്കുകയോ സ്ഥാനചലനം നടത്തുകയോ പറഞ്ഞുവിടുകയോ ചെയ്തു. എല്ലാതലത്തിലും സഖാക്കളെ പ്രതിഷ്ഠിച്ചു.
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഒരു തന്ത്രമാക്കിയതുതന്നെ ഇഎംഎസിന്റെ കാലത്ത് കമ്യൂണിസ്റ്റുകളായിരുന്നു. കോണ്‍ഗ്രസിനെ രക്ഷിക്കാനും ബിജെപിയെ ഒറ്റപ്പെടുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. ഈ വര്‍ഗീയ വിരുദ്ധ വര്‍ഗീയ ചേരിയില്‍ ഏറ്റവും സെക്യുലര്‍ മുസ്ലിംലീഗും ഒവൈസിയുടെ എഐഐഎമ്മും ആയിരുന്നു. എല്ലാ മതജാതി ചേരികളെയും കൂട്ടുപിടിച്ച ഇവരുടെ പ്രതിലോമ രാഷ്ട്രീയം ഇന്ന്, ഒരു പൂര്‍ണചക്രം തിരിഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: