കോടതിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മലയാളികളുടെ പ്രിയപ്പെട്ട ദീര്‍ഘദൂര ഓട്ടക്കാരി പി.യു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല. കായികപ്രേമികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാര്‍ത്തയാണിത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയിട്ടും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടികയില്‍ ചിത്രയ്ക്ക് ഇടം നല്‍കാത്തതിന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്ന് ഓരോദിവസം കഴിയുന്തോറും കുടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടു വരികയാണ്. ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ എന്തൊക്കെയോ കള്ളക്കളിയും പിന്നാമ്പുറ നീക്കവും നടന്നതായി വേണം കരുതാന്‍.
ലോക അത്ലറ്റിക് മീറ്റിന്റെ മാനദണ്ഡം അനുസരിച്ചുള്ള ക്വാളിഫൈയിങ് മാര്‍ക്ക് കണ്ടെത്താന്‍ ചിത്രയ്ക്കായില്ലായെന്നാണ് അത്ലറ്റിക് ഫെഡറേഷന് പറഞ്ഞ ന്യായം. എന്നാല്‍ അങ്ങനെയൊരു ക്വാളിഫൈയിങ് മാര്‍ക്ക് ചിത്രയുടെ കാര്യത്തില്‍ ആവശ്യമില്ലായിരുന്നുവെന്ന് മുന്‍കാല നടപടികളും ഇപ്പോള്‍ മറ്റു ചിലര്‍ പട്ടികയിലിടം പിടിച്ചതും വ്യക്തമാക്കുന്നു. ചിത്രയ്ക്ക് ഒരു നിയമവും, തലതൊട്ടപ്പന്മാരുള്ള മറ്റ് താരങ്ങള്‍ക്ക് മറ്റൊരു നിയമവും എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പതിനാല് ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചിത്രയ്ക്കു പുറമെ സുധാസിങ്ങും അജയകുമാറും സരോജും ആണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാത്തവര്‍. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാര്‍ക്ക് കണ്ടെത്തിയവര്‍ക്കും അതത് മേഖലകളിലെ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയവര്‍ക്കും മീറ്റില്‍ പങ്കെടുക്കാമെന്നിരിക്കെ, ഇവരോട് കാണിച്ച വിവേചനത്തിന് ഉത്തരമില്ല. കഴിഞ്ഞ 24നായിരുന്നു ടീമിന്റെ പട്ടിക നല്‍കേണ്ട അവസാന ദിവസം. സെലക്ഷന് കമ്മിറ്റി 20ന് യോഗം ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുത്തെങ്കിലും പുറത്തുവിട്ടത് 23ന് മാത്രം. മറ്റ് യാതൊരുവിധ സമ്മര്‍ദ്ദമോ ശുപാര്‍ശയോ ഉണ്ടാകരുതെന്ന് കണ്ടാകാം അവസാന നിമിഷത്തിലെ പ്രഖ്യാപനം.
ചിത്ര ഒഴിവാക്കപ്പെട്ടത് കേരളത്തില്‍ വലിയ വിവാദമായി. കേന്ദ്രസര്‍ക്കാര്‍ എന്തോ കുഴപ്പം കാണിച്ചു എന്ന നിലയിലാണ് സംസ്ഥാന കായികമന്ത്രിയും കായികമേലാളന്മാരും പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരാണ് ചിത്രയുടെ ലണ്ടന്‍ യാത്ര തടഞ്ഞതെന്ന തരത്തില്‍ പ്രചാരണം നടന്നു. അത്ലറ്റിക് ഫെഡറേഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ പി.ടി. ഉഷയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ആരോപണങ്ങളുണ്ടായി. നീതി തേടി ഹൈക്കോടതിയില്‍ എത്തിയ ചിത്രയ്ക്ക് അവിടെനിന്ന് അനുകൂല വിധി ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തെറ്റൊന്നും ചെയ്തില്ലെന്ന് വ്യക്തമാക്കാന്‍ കോടതിയിടപെടല്‍ സഹായിച്ചു.
അത്ലറ്റിക് ഫെഡറേഷന് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കായിക സംഘടനകളെല്ലാം സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍ക്കാരുകളുടെ സഹായവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും കായിക സംഘടനകളുടെ ഭരണവും താരങ്ങളുടെ തെരഞ്ഞെടുപ്പുമെല്ലാം സ്വയം ചെയ്യാന്‍ അവകാശമുണ്ട്. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ ഇക്കാര്യം വ്യക്തമായതാണ്. അഴിമതിയിലും സാമ്പത്തിക ക്രമക്കേടിലും മുങ്ങിയെന്ന് ബോധ്യമായിട്ടും അസോസിയേഷന് മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഒരുവിധത്തിലും സാധിച്ചിരുന്നില്ല.
സുപ്രീംകോടതി പ്രത്യേക അധികാരം ഉപയോഗിച്ച് പുതിയ സംവിധാനം കൊണ്ടുവരികയായിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സ്വന്തം സംഘടനപോലെ കൊണ്ടുനടന്നിട്ടും അതിനെതിരെ ഒന്നും ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിരുന്നില്ല. അത്ലറ്റിക് ഫെഡറേഷന്റെ കാര്യത്തിലും കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. എങ്കിലും സാധ്യമായ അധികാരം ഉപയോഗിച്ച് ഫെഡറേഷന് നിര്‍ദ്ദേശം നല്കാന് കേന്ദ്രകായിക മന്ത്രി ഗോയല്‍ തയ്യാറായി. ചിത്രയെ ലണ്ടനിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഒരു കാരണവശാലും കോടതിയില്‍ പോകരുതെന്ന് ഫെഡറേഷനോട് നിര്‍ദ്ദേശിച്ച മന്ത്രി, ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ചിത്രയുടെ പേരില്‍ മലയാളികളുടേയും ഭാരതത്തിന്റെയും അഭിമാനമായ പി.ടി. ഉഷയ്ക്കുനേരെ ചെളി വാരിയെറിയാനുള്ള നീക്കവും നടക്കുന്നുണ്ട്. ഉഷയാണ് ചിത്രയുടെ അവസരം തടഞ്ഞതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഉഷയുടെ പേരിലുള്ള റോഡുകള്‍ക്ക് ചിത്രയുടെ പേരിട്ട് പ്രതിഷേധം നടത്തുന്നതിലും മറ്റുമുള്ള രാഷ്ട്രീയം തിരിച്ചറിയപ്പെടണം. കായികതാരങ്ങള്‍ ഏത് രാജ്യത്തിന്റെയും അഭിമാനമാണ്. അവരില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്വജനപക്ഷപാതവും വിവേചനവുമൊന്നുമില്ലാതെ അവസരം നല്‍കേണ്ടത് അധികൃതരുടെ കടമയാണ്. ചിത്രയുടെ കാര്യത്തില്‍ ഇത് സംഭവിക്കാതിരുന്നത് ബോധപൂര്‍വ്വമാണെങ്കില്‍ അതിന് പിന്നില്‍ കളിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഇനിയൊരു ചിത്രയ്ക്കും ഈ ഗതി വരില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: