കാഞ്ഞങ്ങാട്: വിലയിടിവും കൊപ്രസംഭരണത്തിന് സംവിധാനമില്ലാത്തതും കേരകര്‍ഷകരെ ആശങ്കയിലാക്കുന്നു പച്ചതേങ്ങ കിലോയ്ക്ക് പത്തുരൂപയും കൊപ്ര വില കിലോയ്ക്ക് 38 രൂപയിലും എത്തിനില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കേരഫെഡിന്റെ കൊപ്രസംഭരണത്തിലുണ്ടായ പാളിച്ചയാണ് നാളികേര വില കുത്തനെ ഇടിയാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. തേങ്ങയുടെ വില തകര്‍ച്ചമൂലം കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു കിലോ പച്ചതേങ്ങയ്ക്ക് പതിനാലു രൂപക്കും ആറു ശതമാനം ജലാംശമുള്ള കൊപ്ര ഒരു ക്വിന്റലിന് 5100 രൂപയ്ക്കും സംഭരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ കൊപ്ര സംഭരണം കേരഫെഡിനെയാണ് ഏല്‍പ്പിച്ചത്. ഇതുപ്രകാരം കൊപ്രയും തേങ്ങയും സംഭരിക്കാന്‍ ജില്ലയിലെ എഴുപത് സംഘങ്ങള്‍ മാര്‍ച്ച് ആദ്യം തന്നെ കരാര്‍ ഉറപ്പിച്ചിരുന്നുവെങ്കിലും സംഘങ്ങള്‍ സംഭരണം ആരംഭിച്ചിട്ടില്ല. സംഭരണ പ്രഖ്യാപനം വരുമ്പോള്‍ 15 രൂപയായിരുന്നു പച്ചതേങ്ങ വില. തേങ്ങയുടെ വില തകര്‍ച്ചയ്ക്ക് പുറമെ കൊപ്ര സംഭരണം അനിശ്ചിതത്വത്തിലായതോടെ കൃഷിയിടങ്ങളില്‍ തേങ്ങകള്‍ മുളച്ചുതുടങ്ങിയിട്ടുണ്ട്.
മലയോര മേഖലയില്‍ ചിറ്റാരിക്കാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയ്ക്കാണ് സംഭരണ ചുമതല.
എന്നാല്‍ കേരഫെഡിന്റെ കര്‍ശന നിയന്ത്രണവും നിബന്ധനകളും മൂലം മുന്‍കാലങ്ങളില്‍ കൊപ്ര സംഭരണത്തില്‍ വന്‍നഷ്ടം സംഭവിച്ചതിനാല്‍ സംഘം സംഭരണം ആരംഭിക്കാന്‍ തയ്യാറാവുന്നില്ല. കാസര്‍കോട് ജില്ലയില്‍ സ്വന്തമായി കൊപ്ര ഡ്രയര്‍ ഉള്ള സംഘങ്ങളില്‍ ഒന്നാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റി.
സംഘത്തിന്റെ പരിധിയില്‍പ്പെട്ട വിവിധ ഡിപ്പോകള്‍ മുഖേന പച്ചതേങ്ങ സംഭരിച്ച് കൊപ്രയാക്കി കേരഫെഡിന് കൈമാറുകയാണ് സംഘം ചെയ്തുകൊണ്ടിരുന്നത്. കൊപ്രയിലെ ജലാംശത്തിന്റെ അളവ് പറഞ്ഞ് ലോഡ് തിരിച്ചയച്ചു തുടങ്ങിയതോടെ വന്‍നഷ്ടം സംഭവിച്ചതായി പറയപ്പെടുന്നു. കൃഷി ഭവനുകളില്‍ നിന്നു നല്കുന്ന പെര്‍മിറ്റുകള്‍ ഉണ്ടെങ്കില്മാത്രമേ കര്ഷകന് നാളികേര സംഭരണ സംഘങ്ങളില്‍ വില്ക്കാന് കഴിയു. കിലോയ്ക്ക് 14 രൂപ വില ലഭിച്ചാല്‍ തേങ്ങയൊന്നിന് ഏഴുരൂപയോളം വില ലഭിക്കും.
സംഭരണം നടപ്പാക്കാത്തതിനാല്‍ വന്‍നഷ്ടം സഹിച്ച് കിട്ടുന്ന വിലയ്ക്ക് തേങ്ങ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് നാളികേര കര്‍ഷകര്‍. നേരത്തെ തേങ്ങയ്ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചുമാറ്റി റബര്‍ ഉള്‍പ്പെടെയുള്ളവ കൃഷി ചെയ്തിരുന്നു. എന്നാല്‍ നാളികേരത്തിന് വീണ്ടും നല്ല വില ലഭിച്ചതോടെയാണ് കര്‍ഷകര്‍ വീണ്ടും നാളികേര കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ വിലയിടിച്ചില്‍ മൂലം എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. വളത്തിന്റെയും പ്രതിരോധ മരുന്നുകളുടെ വില വര്‍ദ്ധനവും തൊഴിലാളിക്ഷാമവും മൂലം വലയുന്ന കര്‍ഷകരെ നാളികേരത്തിന്റെ വിലയിടിവ് വന്‍സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടിരിക്കയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: