ഒരാളുടെ സ്വഭാവം, രീതി, അടിസ്ഥാന നിലപാട് എന്നിവയൊക്കെ അയാളുടെ വാക്കിലൂടെ പുറത്തുവരുമെന്ന് ലോകപ്രശസ്ത സാമൂഹികശാസ്ത്രജ്ഞന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരുപാട് നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഏതു പദവിയിലെത്തിയാലും, ഏതു പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്താലും എത്ര നല്ലയാളുകള്ക്കൊപ്പം ഇടപഴകിയാലും അടിസ്ഥാന സ്വഭാവം ചുരമാന്താന്‍ തുടങ്ങിയാല്‍ പ്രശ്നമാണ്. അത്തരക്കാര്‍ക്ക് നേര്‍വഴി തെറ്റും. നേര്‍വഴിയില്‍ വരുന്നവരെ പുറംകാല്‍കൊണ്ട് തൊഴിക്കാന്‍ തക്കം പാര്‍ത്തിരിക്കും. അതിന് മറുമരുന്ന് ഇന്നേവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ചില നാട്ടുപ്രയോഗങ്ങള്‍ ഇതിന് നല്ലതാണെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിന്റെ വരാന്തയില്‍ നമ്മുടെ മുഖ്യമന്ത്രിയും ഈ അടിസ്ഥാന സ്വഭാവത്തിന്റെ പിടിയില്‍പ്പെട്ടുപോയി എന്നു പറയേണ്ടിവരും. മുഖ്യമന്ത്രി പദവിയില്‍ എത്തിയിട്ടും മാടമ്പി, ഫ്യൂഡല്‍, പാര്‍ട്ടി സെക്രട്ടറി സ്വഭാവം അദ്ദേഹത്തില്‍നിന്ന് ഒഴിഞ്ഞുപോയിട്ടില്ല എന്ന് ചുരുക്കം. തിരുവനന്തപുരത്തെ അസ്വസ്ഥജനകമായ അന്തരീക്ഷത്തിന് അയവുവരുത്താനും മൊത്തം കേരളത്തിന്റെ ആശങ്ക ഒഴിവാക്കാനും ഉദ്ദേശിച്ചുകൊണ്ട് നടത്തിയ സമാധാന യോഗത്തിലേക്കെത്തുമ്പോള് അദ്ദേഹം അടിസ്ഥാന സ്വഭാവത്തിന്റെ പിടിയിലായി.
സിപിഎം-ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനും, അതിന് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനുമായിരുന്നു യോഗം. ഇത്തരം യോഗങ്ങളുടെ തുടക്കത്തില്‍ മാധ്യമങ്ങള്‍ അതിന്റെ ദൃശ്യം എടുക്കുകയും, പ്രേക്ഷകരിലേക്കും വായനക്കാരിലേക്കും അതു പകരുകയും ചെയ്യുന്നത് കീഴ്വഴക്കമാണ്. അതിന്റെ ഉദ്ദേശ്യശുദ്ധി തികച്ചും ശുഭകരവും ക്രിയാത്മകവുമാണ്. അത്തരമൊരു സ്ഥിതിവിശേഷം നിഷേധ ചിന്തകള്‍ ഉയരുന്നത് ഇല്ലാതാക്കും.
എന്നാല്‍ ഈയൊരു ഗുണാത്മകവശം അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രി തല്ലിക്കെടുത്തുകയായിരുന്നു എന്നുവേണം പറയാന്‍. നേതാക്കളുടെ ദൃശ്യങ്ങള്‍ എടുത്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്നാണ് അദ്ദേഹം ആക്രോശിച്ചത്. പിണറായി വിജയന് എന്ന് വ്യക്തിയില്‍നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം വേണ്ടത്ര കുറഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഉഭയകക്ഷി ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയ സംഭവങ്ങള്‍ എത്രയോ ഉണ്ട്. അത് സംഘര്‍ഷാന്തരീക്ഷത്തിന് അയവുണ്ടാക്കാന്‍ ഏറെ പ്രയോജനകരവുമാണ്.
എന്നാല്‍ തിരുവനന്തപുരത്തെ യോഗത്തിനു മുമ്പ് മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച് തൊഴിച്ചിറക്കുമ്പോള് മുഖ്യമന്ത്രിയുടെ മനസ്സില്‍ എന്താണുണ്ടായതെന്ന് വ്യക്തമല്ല. നേരത്തെ ഒരു പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണ’ എന്നു വിളിച്ച് പരിഹസിച്ചു. പിന്നീട് മെത്രാന്മാരെയും പുരോഹിതന്മാരെയും ‘നികൃഷ്ടജീവികള്‍’ എന്ന് അവഹേളിച്ചു. ‘ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല’ എന്ന് ആവേശം കൊണ്ടു. പാര്ട്ടിവിട്ടവനെ ‘കുലംകുത്തി’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ‘കീടം, നാറി, പരനാറി, പരമനാറി, ചെറ്റ, ചെറ്റത്തരം’ എന്നൊക്കെയായി. അത്തരമൊരാള്‍ മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്നാക്രോശിച്ചതില് അത്ഭുതമില്ല.
കേരളം ദൈവത്തിന്റെ നാടും സാക്ഷരതയും രാഷ്ട്രീയ ഉള്‍ക്കാഴ്ചയുള്ള സ്ഥലവുമാണെന്ന് പറയുന്നത് ആലങ്കാരികമായാണ്. എന്നാലും അതിലൊക്കെ ചെറിയ ചെറിയ സത്യങ്ങള്‍ മുളപൊട്ടിവരാറുണ്ട്. അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് മുഖ്യമന്ത്രിയുടെ മൂന്നാംകിട ഭാഷാപ്രയോഗവും നടപടിയും സൂചിപ്പിക്കുന്നത്. കണ്ണൂരില്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് കണ്ണൂരിലെ നേതാക്കളിലൂടെ നടപ്പാക്കുന്നത് പൊതുസമൂഹം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗവര്‍ണര്‍ അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തിയത്. ഇതിന്റെ ജാള്യതയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ രോഷക്കനലുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചിതറിവീണത്.
സഹിഷ്ണുതയും സംയമനവും എന്താണെന്ന് നായനാരെപ്പോലെയുള്ള മുന്ഗാമികളില് നിന്ന് പഠിക്കാത്തതിന്റെ പ്രശ്നമാണ് പിണറായിയെ പിടികൂടിയിരിക്കുന്നത്. ഏതായാലും മുഖ്യമന്ത്രിയുടെ ആക്രോശത്തില്‍ ഒരു കാവ്യനീതി ഒളിഞ്ഞിരിപ്പുണ്ട്. അധികം വൈകാതെ കേരളത്തിലെ പൊതുസമൂഹം മാര്‍ക്സിസ്റ്റുകളോട് ‘കടക്ക് പുറത്ത്’ എന്നു പറയും, സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: