പാചകവാതക സബ്സിഡിയുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണ് മോദിവിരുദ്ധ മാധ്യമങ്ങള്‍. പാചകവാതക സബ്സിഡി പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ അറിയിച്ചശേഷവും തെറ്റായ വാര്‍ത്തകള്‍ക്ക് കുറവില്ല.
വിറകടുപ്പും കല്‍ക്കരി അടുപ്പും മാത്രം ആശ്രയിച്ചിരുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ദരിദ്രര്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷനുകള്‍ നല്കിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നില്ല.
എന്നാല്‍ ദരിദ്രര്‍ക്കായുള്ള ക്ഷേമപദ്ധതികളുടെ ഭാഗമായി സമൂഹത്തിലെ സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നവരുടെ ഒരു രൂപയെങ്കിലും നഷ്ടപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇത്ര വേദനിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.
വ്യാജ എല്‍പിജി കണക്ഷനുകള്‍ കണ്ടെത്തി തടഞ്ഞതോടെ എന്‍ഡിഎ സര്‍ക്കാര്‍ ഇതുവരെ ലാഭിച്ചത് 21,000 കോടി രൂപയുടെ സബ്സിഡി തുകയെന്നാണ് കണക്ക്. രാജ്യമെമ്പാടും 3.3 കോടി വ്യാജ എല്‍പിജി കണക്ഷനുകളാണ് കണ്ടെത്തി നടപടിയെടുത്തതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ കണക്കുകളും വ്യക്തമാക്കുന്നു. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന് 477 രൂപയാണ് രാജ്യതലസ്ഥാനത്ത് ഈടാക്കുന്നത്.
സബ്സിഡി തുകയായ 92 രൂപ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഇത്തരത്തില്‍ സബ്സിഡിയോടു കൂടിയ 12 സിലിണ്ടറുകളാണ് ഒരുവര്‍ഷം ലഭിക്കുക. 1,044 രൂപ ഒരു ഉപഭോക്താവിന് ഇതുവഴി സബ്സിഡിയായി കേന്ദ്രസര്‍ക്കാര്‍ കൈമാറും. എന്നാല്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരും ഇടത്തരക്കാരും പരമാവധി 3 മുതല്‍ 9 വരെ സിലിണ്ടുകള്‍ മാത്രമാണ് ഒരുവര്‍ഷം ഉപയോഗിക്കുക.
ഇവര്‍ക്ക് സബ്സിഡിയായി കൈമാറുന്നതാകട്ടെ 261 രൂപ മുതല്‍ 783 രൂപ വരെയും. എന്നാല്‍ പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങുന്ന താരതമ്യേന സാമ്പത്തിക ശേഷി കൂടിയവര്‍ക്ക് വര്‍ഷം 1044 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്. സര്‍ക്കാര്‍ സബ്സിഡിയുടെ പ്രയോജനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരേക്കാള്‍ ഏറെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് ലഭിക്കുന്ന അവസ്ഥയ്ക്ക് അവസാനം കുറിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കാന്‍ തയ്യാറാവണം.
ഉജ്ജ്വല പദ്ധതി പ്രകാരം രണ്ടര കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഒന്നര വര്‍ഷത്തിനിടെ പാചക വാതക കണക്ഷനുകള്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. 2019 മാര്‍ച്ചോടു കൂടി അഞ്ചു കോടി പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഒരു കണക്ഷന് സൗജന്യമായി നല്കുമ്പോള് ഏകദേശം 1,600 രൂപയാണ് സര്‍ക്കാര്‍ മുടക്കുന്നതെന്നാണ് കണക്ക്.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഗിവ് ഇറ്റ് അപ്പ് പദ്ധതി പ്രകാരം സബ്സിഡി തുക വേണ്ടെന്ന് വെച്ച ഉപഭോക്താക്കളുടെ സഹായത്തോടെയാണ് ഉജ്ജ്വല പദ്ധതി മുന്നോട്ടു പോകുന്നത്. രാജ്യത്തെ ഇരുപത് കോടി എല്‍പിജി ഉപഭോക്താക്കളില്‍ ഒരു കോടി പേരാണ് ഇതുവരെ സബ്സിഡി വേണ്ടെന്ന് വെച്ചത്.
പാവപ്പെട്ടവര്‍ക്ക് ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട സബ്സിഡി തുകകള്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ വരെ വാങ്ങിയെടുക്കുന്ന നിലവിലെ സംവിധാനത്തില്‍ കാര്യക്ഷമമായ മാറ്റം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമ്പോള്‍ സബ്സിഡി ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നതെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ പണം പാഴാവുന്നത് അനുവദിക്കാവുന്ന കാര്യമല്ലെന്നുമുള്ള കേന്ദ്രപെട്രോളിയം മന്ത്രിയുടെ വാക്കുകള്‍ അഭിനന്ദനാര്‍ഹമാണ്.
എല്‍പിജി സബ്സിഡി പോലെ തന്നെ പ്രധാനമായ ഒന്നാണ് ഭക്ഷ്യ സബ്സിഡി. ഒന്നര ലക്ഷം കോടി രൂപ പ്രതിവര്‍ഷം ചെലവഴിക്കുന്ന ഭക്ഷ്യ സബ്സിഡിയിലും വലിയ പങ്ക് അനര്ഹക്കാണ് പോകുന്നത്. സ്വാതന്ത്ര്യലബ്ദിക്ക് ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും രാജ്യത്തെ ദരിദ്രജനകോടികള്‍ ഇന്നും ഉയര്ത്തെഴുന്നേല്ക്കാത്തതിന്റെ യഥാര്‍ത്ഥ കാരണങ്ങളിലൊന്ന് ക്ഷേമപദ്ധതികളുടെ ശരിയായ വിനിയോഗത്തിന്റെ അഭാവം തന്നെയാണ്.
ഈ പ്രശ്നത്തില്‍ പരിഹാരം കാണേണ്ട കടമ കേന്ദ്രസര്‍ക്കാരിനുണ്ട്. സബ്സിഡികള്‍ അനര്‍ഹരിലേക്ക് എത്തുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശരിയായ ദിശയില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: