കൊട്ടാരക്കര: കാക്കികുപ്പായത്തിലെ മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാകുകയാണ് റൂറല്‍പോലീസ്.
വാഹനാപകടത്തില്‍ അച്ഛനും, അമ്മയും നഷ്ടപ്പെട്ട് നിരാലംബരായി ബാലാശ്രമത്തില്‍ അഭയം തേടിയ കുരുന്നുകള്‍ക്ക് തങ്ങളുടെ ശമ്പളത്തില്‍ നിന്നും അഞ്ചുലക്ഷം രൂപ നല്‍കിയാണ് പോലീസുകാര്‍ സമൂഹത്തിന് മാതൃകയായി മാറിയത്. അണ്ണാന്‍കുഞ്ഞിനും തന്നാലയത് പോലെ കുട്ടിപോലീസും തങ്ങളാല്‍ കഴിയുന്ന സംഭാവന നല്കി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുന്നിക്കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ ആണ് റബ്ബര്‍ ടാപ്പിംഗുകാരായ വിജയനും ബിന്ദുവും മരിച്ചത്. ഇവര്‍ക്ക് സ്വന്തമായി വീടോ അടുത്ത ബന്ധുക്കളോ ഇല്ല. മാതാപിതാക്കളുടെ മരണത്തോടെ പന്ത്രണ്ടിലും, പത്തിലും പഠിക്കുന്ന വര്‍ഷയും വൈഷ്ണവിയും അനാഥരായി. സംഭവം അറിഞ്ഞ് ഇവരുടെ സംരക്ഷണവും പഠനവും കോന്നി ഏലിയറക്കല്‍ ശബരി ബാലികാസദനം ഏറ്റെടുത്തു. ഇപ്പോള്‍ കൂടലിലും കോന്നിയിലുമായി ഇവര്‍ പഠനം തുടരുന്നു.
തങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ അനാഥരായത് റൂറല്‍പോലീസ് മേധാവി എസ്.സുരേന്ദ്രനെ ഏറെ വിഷമിപ്പിച്ചു. ഈ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തന്റെ ആഗ്രഹം സഹപ്രവര്‍ത്തകരുടെയും പോലീസ് അസോസിയേഷന് നേതാക്കളുടേയും മുന്നില്‍ അവതരിപ്പിച്ചു. അവരെല്ലാം സന്തോഷപൂര്പ്പം ഒരുദിവസത്തെ വേതനം നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ ഓഫിസര്‍മാര്‍ കുറച്ചുകൂടി വലിയ തുക നല്കി മാതൃകയായി. സംഭവം കേട്ടറിഞ്ഞ കുട്ടിപോലീസുകാരും തങ്ങളുടെ കൂട്ടുകാരികളെ സഹായിക്കാന്‍ രംഗത്തിറങ്ങി. ഇങ്ങനെ സ്വരൂപിച്ച അഞ്ചുലക്ഷം രൂപ രണ്ടുപേരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുനല്‍കി.
കുട്ടിപോലീസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച് കുട്ടികള്‍ക്ക് ഇതിന്റെ പാസ് ബുക്ക് റൂറല്‍ എസ്.പി കൈമാറി. സേവനമേഖലയില്‍ സൂര്യനാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങ് എങ്കിലും ആകാനാണ് പോലീസിന്റെ ശ്രമമെന്ന് എസ്.പി പറഞ്ഞു. ഏറെ ദുഖത്തോടും എന്നാല്‍ വളരെ സന്തോഷത്തോടുമാണ് സ്നേഹോപഹാരം സ്വീകരിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: