വിഴിഞ്ഞം: പുളിങ്കുടി ബെദ്സയ്ദാ റിസോര്‍ട്ടിലെ തൊഴിലാളി സമരം ഇരുപത്തി അഞ്ച് ദിവസം പിന്നിടുന്നു. ബിഎംഎസ് അനുബന്ധ സംഘടനയായ ഹോട്ടല്‍ ആന്റ് വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ 23 തൊഴിലാളികളെ 100 ദിവസം മുന്‍പ് മാനേജുമെന്റ് പിരിച്ചുവിട്ടിരുന്നു. റിസോര്‍ട്ട് പ്രതിനിധികളും തൊഴിലാളി സംഘടനാ നേതാക്കളും പല തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡപ്യൂട്ടി ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും റിസോര്‍ട്ട് ഉടമകള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അനധികൃതമായി പിരിച്ചുവിട്ടവരേയും ജോലി നിഷേധിച്ചവരേയും തിരിച്ചെടുക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, നിയമാനുസരണമുള്ള അവധികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ട് വച്ചിട്ടുളളത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റുകളാണ് സമരത്തിന് മുന്‍നിരയില്‍ ഉള്ളത്. അനിശ്ചിതകാല സമരമാരംഭിച്ച് ഒരു മാസമാകാറാകുമ്പോഴും ലേബര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹാരത്തിന് തയ്യാറാകാത്തതിന് പിന്നില്‍ വലിയ സാമ്പത്തിക ആരോപണങ്ങളും ഉയരുന്നുണ്ട്. ബിഎംഎസ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എത്തിയിരുന്നു. ഇനിയും പരിഹാരമുണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: